വിവിധ ചലച്ചിത്ര സംഘടനകൾ സംയുക്തമായി പ്രഖ്യാപിച്ചിരുന്ന നാളത്തെ സിനിമാ സമരം പിൻവലിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി കൊച്ചിയിൽ നടത്തിയ ചർച്ച വിജയകരമായതിനെത്തുടർന്നാണ് തീരുമാനം. വിനോദ നികുതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരിഹാരമുണ്ടാക്കാമെന്ന് സർക്കാർ ഉറപ്പുനൽകി.
വിനോദ നികുതി നാല് ശതമാനമായി കുറയ്ക്കാമെന്ന ശുപാർശ മന്ത്രി മുന്നോട്ടുവെച്ചെങ്കിലും, ഇത് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
തിയേറ്ററുകളുടെ ലൈസൻസ് പുതുക്കൽ, ഷൂട്ടിംഗിനായുള്ള ഏകജാലക സംവിധാനം, വൈദ്യുതി നിരക്കിലെ വർദ്ധനവ് തുടങ്ങിയ പരാതികൾ റെഗുലേറ്ററി ബോർഡുമായി ചർച്ച ചെയ്യാനും യോഗത്തിൽ തീരുമാനമായി. സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ക്രിയാത്മകമായി ഇടപെടുന്നുണ്ടെന്നും സംഘടനകളുടെ ആവശ്യങ്ങൾ ന്യായമാണെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും അതിനാൽ നാളത്തെ പ്രതിഷേധ പരിപാടികളിൽ നിന്ന് പിന്മാറുന്നതായും ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് അറിയിച്ചു.
