സംസ്ഥാനത്തെ അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയുടെ 2025 സെപ്റ്റംബറിലെ വിധി നടപ്പിലാക്കിക്കൊണ്ട് അധ്യാപകരുടെ സേവനവും ശമ്പളവും സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ പ്രഖ്യാപിച്ചു. 2012ന് മുമ്പ് നിയമിതരായ അധ്യാപകർക്ക് മുമ്പ് നൽകിയിരുന്ന ഇളവുകൾ സുപ്രീം കോടതി നിരാകരിക്കുകയും കെ-ടെറ്റ് യോഗ്യതയില്ലാത്തവരെ സർവീസിൽ നിന്ന് നീക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഏകദേശം 20,000ത്തോളം അധ്യാപകരെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന വിഷയമായതിനാൽ കോടതി വിധി മാനിച്ചുകൊണ്ട് തന്നെ മാനവിക പരിഗണനയോടെ സർക്കാർ ഇടപെടുകയാണെന്ന് സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

വിധി പ്രകാരം കെ-ടെറ്റ് നേടാൻ രണ്ട് വർഷത്തെ സമയം അനുവദിച്ചിരിക്കുന്നതിനാൽ ആ കാലയളവിൽ ശമ്പളമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന നിലപാടിലാണ് സർക്കാർ. അതിനാൽ 2025 സെപ്റ്റംബർ 1ന് മുൻപ് നിയമനം ലഭിച്ചവരും നെറ്റ്, സെറ്റ്, എം.ഫിൽ, പി.എച്ച്.ഡി. പോലുള്ള സമാന യോഗ്യതകളുള്ളവരുമായ അധ്യാപകർക്ക് രണ്ട് വർഷത്തിനുള്ളിൽ കെ-ടെറ്റ് പാസാക്കണമെന്ന വ്യവസ്ഥയിൽ ശമ്പള സ്‌കെയിലിൽ താത്കാലിക അംഗീകാരം നൽകാൻ തീരുമാനിച്ചു. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂളുകളിലെ കുട്ടികളുടെ കൃത്യമായ എണ്ണത്തിനായി യു.ഐ.ഡി. (ആധാർ) നിർബന്ധമാക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. ആധാർ കാർഡിലെ ചെറിയ പിശകുകൾ, അപേക്ഷ നൽകിയിട്ടും കാർഡ് ലഭിക്കാത്തത് തുടങ്ങിയ കാരണങ്ങളാൽ നിരവധി കുട്ടികളെ എണ്ണത്തിൽ ഉൾപ്പെടുത്താതെ വന്നത് തസ്തിക നഷ്ടപ്പെടുന്നതിനും അധ്യാപകർ ജോലിയിൽ നിന്ന് പുറത്താകുന്നതിനും കാരണമായിരുന്നു. ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒരു അധ്യാപകന്റെയും ജോലി നഷ്ടമാകരുതെന്ന നിലപാടിലാണ് സർക്കാർ.

അതുകൊണ്ട് 2025 ജൂലൈ 14 വരെ ആധാറിനായി അപേക്ഷിച്ച ഇ.ഐ.ഡി. ഉള്ള കുട്ടികളെയും, ആധാർ വിവരങ്ങളിൽ തിരുത്തൽ ആവശ്യപ്പെട്ടവരെയും പരിഗണിച്ച് തസ്തിക പുനർനിർണ്ണയിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഇതിലൂടെ തസ്തിക നഷ്ടപ്പെട്ട നിരവധി അധ്യാപകർക്ക് വീണ്ടും നിയമനം ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.