സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണം സംബന്ധിച്ച് പഠിച്ച് ശുപാർശകൾ സമർപ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സർക്കാർ ഔദ്യോഗികമായി നിയമിച്ചു.മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയാണ് കമ്മീഷൻ അധ്യക്ഷൻ. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോൾ കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്.
മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ആണ് ചെയർമാൻ. അഡ്വ. എം. രാജഗോപാലൻ നായർ, റിട്ട. അഡീഷണൽ സെക്രട്ടറി ശ്രീലത സുകുമാരൻ എന്നിവരാണ് അംഗങ്ങൾ. സംസ്ഥാന ബജറ്റിൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കമ്മീഷൻ നിയമനം സംബന്ധിച്ച് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലാണ് വിശദാംശങ്ങൾ അറിയിച്ചത്. ശമ്പള പരിഷ്കരണം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് മൂന്ന് മാസത്തിനകം സർക്കാരിന് സമർപ്പിക്കണമെന്ന് കമ്മീഷനോട് നിർദ്ദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ സമയബന്ധിതമായി പരിഷ്കരണ നടപടികൾ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ശമ്പള വർദ്ധനവ്, വിവിധ അലവൻസുകൾ, സർവീസ് ആനുകൂല്യങ്ങൾ എന്നിവയിൽ വരുത്തേണ്ട മാറ്റങ്ങൾ കമ്മീഷൻ പഠനവിധേയമാക്കും. കമ്മീഷൻ പരിശോധിക്കേണ്ട പരിഗണനാ വിഷയങ്ങൾ (Terms of Reference) സംബന്ധിച്ച പ്രത്യേക ഉത്തരവ് ഉടൻ തന്നെ സർക്കാർ പുറത്തിറക്കും. ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.
