കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ ആക്രമണം ആസൂത്രിതമാണെന്ന് പി.കെ. ശ്രീമതി ടീച്ചർ ആരോപിച്ചു. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് ഒരു വനിതാ ഭരണാധികാരിയുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തത് അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്.
പോലീസുകാരെ പോലും തള്ളിമാറ്റിയാണ് പ്രവർത്തകർ മന്ത്രിക്കെതിരെ പാഞ്ഞടുത്തതെന്ന് അവർ ചൂണ്ടിക്കാട്ടി. വീണാ ജോർജ് ഒരു വനിതാ മന്ത്രിയായതു കൊണ്ടാണ് ഇത്രമാത്രം ക്രൂരവും മോശവുമായ അതിക്രമത്തിന് അവർ ഇരയാകേണ്ടി വന്നതെന്നും ശ്രീമതി ടീച്ചർ കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മന്ത്രിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ആക്രമണത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും റെയിൽവേ പ്ലാറ്റ്‌ഫോമിനുള്ളിൽ കടന്ന് ഇത്തരം അതിക്രമം കാണിക്കാൻ പ്രവർത്തകർക്ക് ഉന്നതതലത്തിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ടാകാമെന്നും അവർ സംശയം പ്രകടിപ്പിച്ചു.
മന്ത്രി അതീവ ക്ഷീണിതയും മാനസികമായി തളർന്ന നിലയിലുമാണെന്ന് ശ്രീമതി ടീച്ചർ വ്യക്തമാക്കി. നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിക്കുന്ന ഈ കാടത്തത്തിനെതിരെ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
