തനിക്കെതിരായ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ വീണ്ടും പ്രതികരണവുമായി കായംകുളം എംഎൽഎ യു പ്രതിഭ. കണ്ണീർ ആയുധമാക്കാൻ താല്പര്യം ഇല്ലെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും യു പ്രതിഭ റിപ്പോർട്ടറിനോട് പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യം കേട്ടപ്പോൾ വിതുമ്പി പോയതാണെന്നും എംഎൽഎ പറഞ്ഞു. ഇന്ന് തനിക്കാണെങ്കിൽ നാളെ മാറ്റൊരാൾക്ക് ഇത് നേരിടേണ്ടി വരും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വ്യക്തിഹത്യചെയ്യുന്നതിനോട് യോജിക്കാൻ കഴിയുന്നില്ലെന്നും പ്രതികരിച്ച് യു പ്രതിഭ.
തനിക്കെതിരെ ഇപ്പോഴും സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും ഒരു വശത്ത് ഖേദം പ്രകടിപ്പിക്കുമ്പോൾ മറുവശത്ത് ന്യായീകരണം തുടരുന്നെന്നും പ്രതിഭ പറഞ്ഞു. കണ്ണീർ കൊണ്ട് വോട്ട് പിടിക്കുന്ന ആൾ അല്ല ഞാനെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ശരീരത്തിന്റെ അഴകല്ല, കായംകുളത്തെ വികസനം ആണ് നോക്കേണ്ടതെന്നും പരാജയ ഭീതി കൊണ്ടാണ് യുഡിഎഫ് അശ്ലീല പരാമർശങ്ങൾ നടത്തുന്നതെന്നും യു പ്രതിഭ പ്രതികരിച്ചു.
കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇര്‍ഷാദ് കായംകുളം എംഎല്‍എ യു പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയിരുന്നു. ശരീര അഴക് വില്‍പ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു എന്നാണ് എ ഇര്‍ഷാദിന്റെ വിവാദ പ്രസ്താവന. വാക് ചാരുതയും വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നാണ് ഇര്‍ഷാദ് പറഞ്ഞത്. യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ പ്രസംഗത്തില്‍ ആയിരുന്നു പരാമര്‍ശം.
