എസ്‌ഡിപിഐ - സിപിഎം ബന്ധം കനഗോലു ക്യാപ്‌സ്യൂളാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഉയർന്ന് വരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എംഎ ബേബി പ്രതികരിച്ചു.
ആദ്യം പറഞ്ഞത് സിപിഎം - ബിജെപി ഡീൽ എന്നാണ്. എസ്‌ഡിപിഐ ആർഎസ്‌എസിൻ്റെ ഉത്പ്പന്നമാണ്. എസ്‌ഡിപിഐയോട് വർഗീയ നിലപാട് തിരുത്തണമെന്നാണ് പറയാനുള്ളതെന്നും എംഎ ബേബി കാസർകോട് പറഞ്ഞു. എന്നാൽ
എസ്‌ഡിപിഐയെ പിന്തുണക്കും എന്ന് പറയുന്നത് അവരുടെ അനുഭവത്തിൽ നിന്നുള്ള പ്രതികരണമാണ്.
സിപിഎം വർഗീയ ശക്തികളോട് ചർച്ച നടത്താറില്ല. എസ്‌ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. പിന്തുണ പ്രഖ്യാപിച്ചാൽ പോളിങ് ബൂത്തിൽ പോയി വോട്ട് ചെയ്യരുതെന്ന് പറയാൻ കഴിയില്ലല്ലോ എന്നും എംഎ ബേബി പറഞ്ഞു.
സ്ത്രീകളെ ജനറൽ സീറ്റിൽ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസി മുക്കത്തിൻ്റെ പ്രസ്‌താവനയിലും എംഎ ബേബി പ്രതികരിച്ചു. അത്തരം നിലപാടുകളോട് സിപിഎമ്മിന് യോജിപ്പില്ല. കേരള സമൂഹത്തിൽ സ്ത്രീ തുല്യതാ ബോധം ഇല്ല. സിപിഎമ്മിൽ നിന്ന് കൂടുതൽ സ്ത്രീകൾ സ്ഥാനാർഥികൾ ആകണമായിരുന്നു. പികെ ശ്യാമള സ്ഥാനാർഥിയായപ്പോൾ നേതാവിൻ്റെ ഭാര്യയായി വെട്ടിച്ചുരുക്കി ആക്ഷേപിച്ചെന്നും എംഎ ബേബി വിമർശിച്ചു.
കേരളത്തിൽ എസ്‌ഡിപിഐ - സിപിഎം കൂട്ടുകെട്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
പിഡിപി യുമായും സിപിഎം കൂട്ടുകെട്ട് ഉണ്ട്. എസ്‌ഡിപിഐ സംസ്ഥാന വ്യാപകമായി എൽഡിഎഫിന് പിന്തുണ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിലാണ് എംഎ ബേബി പ്രതികരിച്ചത്.
