ബിജെപി എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്ന മഞ്ചേശ്വരത്ത്, വോട്ടർ പട്ടികയിലെ പുതിയ ക്രമീകരണങ്ങൾ (എസ്.ഐ.ആർ) തിരിച്ചടിയായേക്കുമെന്ന് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.ബിജെപിക്ക് സ്വാധീനമുള്ള നാലായിരത്തോളം വോട്ടുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതും കർണാടകയിലേക്ക് വോട്ടുകൾ മാറ്റപ്പെട്ടതുമാണ് പ്രധാന ആശങ്ക.

ഇക്കുറി മണ്ഡലത്തിൽ 8,000 പുതിയ വോട്ടർമാരെ ചേർക്കാൻ ബിജെപിക്ക് സാധിച്ചപ്പോൾ, യുഡിഎഫ് 12,000 വോട്ടുകൾ പുതുതായി ചേർത്തത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേവലം 745 വോട്ടിന് വിജയം നഷ്ടമായ മണ്ഡലത്തിൽ ഈ വോട്ട് വ്യത്യാസം നിർണ്ണായകമാകും.
വോട്ട് ചേർക്കുന്നതിൽ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന ആക്ഷേപം കെ. സുരേന്ദ്രൻ പക്ഷം ഉന്നയിച്ചു കഴിഞ്ഞു.

മണ്ഡലത്തിന്റെ ചുമതലയുള്ള സി. ശ്രീകൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ ജില്ലാ നേതാക്കൾക്കെതിരെ രൂക്ഷവിമർശനം ഉയർന്നു.മഞ്ചേശ്വരത്ത് കനത്ത തോൽവി നേരിടേണ്ടി വന്നാൽ ബിജെപിക്കുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകാൻ സാധ്യതയുണ്ട്.