എം. സ്വരാജിനെതിരായ വ്യാജ പ്രചാരണത്തിൽ മാപ്പ് അഭ്യർഥിച്ച് ജമാ അത്തെ ഇസ്ലാമി മുൻ നേതാവ് ഖാലിദ് മൂസ നദ്‌വി. അബദ്ധം പറ്റിയതിൽ സ്വരാജിനോടും പൊതു സമൂഹത്തോടും നിരുപാധികം മാപ്പ് ചോദിക്കുന്നു. ചെയ്തത് ന്യായമോ നീതിയോ അല്ലെന്ന് തുറന്ന് സമ്മതിക്കുന്നു എന്നും ഖാലിദ് മൂസ നദ്‌വി സമൂഹമാധ്യമത്തിൽ കുറിച്ചു.

താൻ പങ്കുവെച്ച ചിത്രം വ്യാജമായിരുന്നുവെന്നും സോഷ്യൽ മീഡിയ ചതിക്കുഴിയിൽപ്പെട്ടെന്നും ഖാലിദ് മൂസ നദ്‌വി വിശദീകരിച്ചു. വ്യാജവാർത്തകൾ നിർമിച്ച് ശീലമില്ല. ചതിക്കുഴിയിൽ ചിലപ്പോൾ വീണു പോകാറുണ്ട്. അത്തരമൊരു വീഴ്ചയാണ് സ്വരാജുമായി ബന്ധപ്പെട്ട പോസ്റ്റിൽ ഉണ്ടായതെന്നും ഖാലിദ് മൂസ നദ്‌വി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

വ്യാജവാർത്തകൾ നിർമ്മിച്ച് ശീലമില്ല. എഐ നിർമാണ വിദ്യകൾ ഇതുവരെ പഠിച്ചിട്ടില്ല . പഠിക്കാൻ ഉദ്ദേശിക്കുന്നുമില്ല. സോഷ്യൽമീഡിയാ ചതിക്കുഴിയിൽ ചിലപ്പോൾ വീണു പോകാറുണ്ട്. അത്തരമൊരു വീഴ്ചയാണ് സ്വരാജുമായി ബന്ധപ്പെട്ട പോസ്റ്റും ഷെയറും.

അബദ്ധം പറ്റിയതിൽ നിരുപാധികം മാപ്പ് ചോദിക്കുന്നു. സഖാവ് എം. സ്വരാജിനോടും പൊതു സമൂഹത്തോടും. ചെയ്തത് ന്യായമോ നീതിയോ അല്ലെന്ന് തുറന്ന് സമ്മതിക്കുന്നു. വാർത്തകളുടെ നിജസ്ഥിതി അറിയാത പോസ്റ്റ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും ഗുരുതരമായ തെറ്റാണ് .


അത്തരം അബന്ധങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തണമെന്ന് ഞാൻ എന്നെ തന്നെ താക്കീത് ചെയ്യാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. എൻ്റെ തെറ്റ് വ്യക്തിപരം മാത്രമാണ്. ഞാൻ ഒരു സംഘടനയിലും മെമ്പറല്ല.

അതേസമയം, തീവ്ര ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥുമായി ചേർത്താണ് സിപിഐഎം നേതാവ് എം. സ്വരാജിനെതിരെ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. പ്രതീഷ് വിശ്വനാഥ് തൻ്റെ സുഹൃത്താണെന്ന് സ്വരാജ് പറഞ്ഞെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരണം നടക്കുന്നത് എന്ന് എം. സ്വരാജ് പറഞ്ഞു. ജമാഅത്ത് ഇസ്ലാമി വിഭാഗവും പിന്തുടരുന്നുവെന്ന് സ്വരാജ് സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്വരാജ് വ്യക്തമാക്കിയിരുന്നു.