സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട ഇ.ഡി റെയ്ഡിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.ഡി ഉദ്യോഗസ്ഥർ തന്നോട് ഒന്നും ചോദിച്ചിട്ടില്ലെന്നും “അവിടെ ഉണ്ടായിരുന്നു എന്നത് മാത്രമാണ്” സംഭവിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.മകൾ വീണ വിജയന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന വാർത്ത ശരിയാണെങ്കിലും, പ്രചരിക്കുന്നതുപോലെ നിരവധി അക്കൗണ്ടുകൾ അല്ലെന്നും ഒരു അക്കൗണ്ട് മാത്രമാണ് മരവിപ്പിച്ചതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ബിജെപി ഇതര പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കടുത്ത നീക്കങ്ങളാണ് നടക്കുന്നതെന്നും, അതിൽ ഏറ്റവും “വൃത്തികെട്ട രീതിയിൽ” ഉപയോഗിക്കുന്നത് ഇ.ഡിയെയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന് എതിരായപ്പോൾ മാത്രമാണ് അവർ ഇ.ഡിക്കെതിരെ പ്രതികരിക്കുന്നതെന്നും പിണറായി വിജയൻ വിമർശിച്ചു.
“അരവിന്ദ് കെജ്രിവാളിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോൺഗ്രസ് ചോദിച്ചിരുന്നു. അറസ്റ്റ് ചെയ്തപ്പോൾ പടക്കവും പൊട്ടിച്ചു. ഇപ്പോഴും കോൺഗ്രസിന് മാറ്റമൊന്നും വന്നിട്ടില്ല,” എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിഎംആർഎൽ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ പേരുള്ളവർക്കെതിരെ ഇ.ഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു. യുഡിഎഫ് നേതാക്കളിലേക്കും അന്വേഷണം നീങ്ങുമെന്നാണ് സൂചന. ക്രമക്കേടിലൂടെ സമ്പാദിച്ച പണമാണ് രാഷ്ട്രീയ പ്രവർത്തകർക്ക് നൽകിയതെന്നാണ് ഇ.ഡിയുടെ നിഗമനം.
