കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി രാജ്യതലസ്ഥാനത്ത് നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകി. ജന്തർമന്തറിൽ പ്രതിഷേധം നടത്താനാണ് പൊലീസ് അനുമതി നൽകിയത്. പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ യുഎസിൽ നിന്നും ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ വിമാനത്താവളത്തിനുള്ളിൽ വച്ച് തന്നെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടഞ്ഞുനിർത്തി വിവരങ്ങൾ ശേഖരിച്ചു.
ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അഭിജിത് ദീപ്കെ, തങ്ങളെ പിന്തുണയ്ക്കുന്ന എല്ലാവരെയും ജന്തർമന്തറിലെ പ്രതിഷേധ വേദിയിൽ കാണാമെന്ന് വ്യക്തമാക്കി. അംബേദ്കറിൻ്റെ 'എൻ്റെ ആത്മകഥ' എന്ന പുസ്തകം ഉയർത്തി കാട്ടിയാണ് അഭിജിത് ദീപ്കെ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്.
അണികൾ എല്ലാവരും സമാധാനപരമായി സമരം നടത്തണമെന്നാണ് അഭിജീത് ദീപ്കെയുടെ ആഹ്വാനം. പാർലമെന്റ് സ്ട്രീറ്റിലേക്ക് ആരും പോകരുത് എന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. സമരത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. അനിഷ്ട സംഭവങ്ങൾക്കുള്ള സാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണം.
ഒരു സാഹചര്യത്തിലും യാതൊരു പ്രകോപനവും ഉണ്ടാകരുതെന്നും പ്രതിഷേധം പൂർണമായും റെക്കോഡ് ചെയ്യണമെന്നും പ്രവർത്തകർക്ക് നിർദേശമുണ്ട്. അതേസമയം, പൊലീസുകാർക്ക് പൂക്കൾ നൽകുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
