അതിശക്തമായ മഴയും ഉരുള്‍പൊട്ടലും കാരണം ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തിന് അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്ത് നല്‍കി.


മഴക്കെടുതിയില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലാവുകയും ചെയ്ത സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസം, പുനരധിവാസം എന്നിവയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീടുകള്‍, റോഡുകള്‍, കൃഷി, വ്യാപാര മേഖല എന്നിവയ്ക്ക് വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും ഓണാഘോഷം മുന്നില്‍ക്കണ്ട് വ്യാപാരികള്‍ സംഭരിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും നശിച്ച സാഹചര്യത്തില്‍ അവര്‍ക്കും പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുരന്തത്തിന്റെ തീവ്രത കുറഞ്ഞ ശേഷമാണ് പലപ്പോഴും കേന്ദ്രസംഘങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും ഇതുമൂലം യഥാര്‍ത്ഥ നാശനഷ്ടങ്ങളുടെ വ്യാപ്തി നേരിട്ട് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്ന സാഹചര്യമാണുള്ളതെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. ദുരന്തത്തിന്റെ ആഘാതം ഏറ്റവും രൂക്ഷമായിരിക്കുന്ന ആദ്യഘട്ടത്തില്‍ തന്നെ കേന്ദ്രസംഘങ്ങള്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും, ദുരന്തമുണ്ടായ ആദ്യ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കുന്ന സ്ഥിരം ദേശീയ സംവിധാനം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.