ചെറുപുഴയിൽ പ്രളയ രക്ഷാദൗത്യത്തിനിടെ സ്വന്തം ജീവൻ ബലി നൽകിയ രാജേഷിന്റെ മൃതദേഹത്തോട് അധികൃതർ കാണിച്ചത് ഗുരുതരമായ അനാദരവാണെന്ന ആരോപണം ശക്തമാകുന്നു. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോയതിനെ തുടർന്നാണ് വിവാദം ഉയർന്നത്.
ദീർഘദൂര യാത്രയ്ക്കിടെ മൃതദേഹത്തിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതോടെ തൃശൂർ ജില്ലയിലെ ചാവക്കാട് വെച്ച് ഫ്രീസർ സൗകര്യമുള്ള മറ്റൊരു ആംബുലൻസിലേക്ക് മൃതദേഹം മാറ്റേണ്ടിവന്നതായാണ് വിവരം. മൃതദേഹം മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് ലഭ്യമല്ലെന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. എന്നാൽ ഫ്രീസർ സൗകര്യം ഇല്ലെന്ന വിവരം തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്നാണ് പയ്യന്നൂർ തഹസിൽദാർ പ്രതികരിച്ചത്.
മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങുമ്പോൾ തന്നെ ഫ്രീസർ ഉള്ള ആംബുലൻസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് വാർഡ് മെമ്പർ മഹേഷ് പറഞ്ഞു. യാത്രയ്ക്കിടെ ദുർഗന്ധം രൂക്ഷമായതോടെ വാഹനം മാറ്റണമെന്ന് നിരന്തരം ആവശ്യപ്പെട്ട ശേഷമാണ് ചാവക്കാട് വെച്ച് മറ്റൊരു ആംബുലൻസ് ഏർപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രീസർ സൗകര്യമില്ലാത്ത വാഹനത്തിൽ മൃതദേഹം കൊണ്ടുപോയതോടൊപ്പം എംബാം ചെയ്യാതെയായിരുന്നു യാത്ര നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തെക്കുറിച്ച് കുടുംബാംഗങ്ങളുടെ മാനസികാവസ്ഥ പരിഗണിച്ചാണ് ഇതുവരെ പരസ്യമായി പ്രതികരിക്കാതിരുന്നതെന്നും, പരാതി നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം കുടുംബവുമായി ആലോചിച്ച ശേഷമേ എടുക്കൂവെന്നും വാർഡ് മെമ്പർ പറഞ്ഞു.
പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ രാജേഷിന് മരണശേഷം പോലും അർഹമായ ആദരവ് ലഭിച്ചില്ലെന്ന വിമർശനമാണ് ഇപ്പോൾ വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.
