നൂറ് ദിവസം പൂർത്തിയാക്കിയ വി.ഡി. സതീശൻ സർക്കാരിന് പൂജ്യം മാർക്ക് നൽകിയാലും കോൺഗ്രസ് പ്രവർത്തകർ പോലും എതിർക്കില്ലെന്ന് സി.പി.ഐ.എം നേതാവും രാജ്യസഭാംഗവുമായ ഡോ. ജോൺ ബ്രിട്ടാസ് എംപി. മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകൾ നുണകളുടെ പെരുമഴയാണെന്നും അദ്ദേഹം വിമർശിച്ചു. കോഴിക്കോട് പെരുവയലിൽ സി.പി.ഐ.എം സംഘടിപ്പിച്ച കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ചരിത്രത്തിൽ കാണാത്ത തരത്തിലുള്ള വിലക്കയറ്റമാണ് ഇപ്പോൾ നേരിടുന്നതെന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചു. കഴിഞ്ഞ ഓണക്കാലത്തും ജനങ്ങൾ കടുത്ത വിലക്കയറ്റത്തിന്റെ ഭാരം അനുഭവിച്ചുവെന്നും, എൽ.ഡി.എഫ് സർക്കാരിന്റെ ഭരണകാലമാണ് മികച്ചതായിരുന്നുവെന്ന് ഇപ്പോൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി.എം. ശ്രീ പദ്ധതിയെ ശക്തമായി എതിർത്തവർ അധികാരത്തിലെത്തിയ ശേഷം നിലപാട് മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുമായി ആരോഗ്യകരമായ ബന്ധമാണെന്ന് ഇപ്പോൾ സർക്കാർ അവകാശപ്പെടുകയാണെന്നും ബ്രിട്ടാസ് പറഞ്ഞു. വൈസ് ചാൻസലർമാർ ആർ.എസ്.എസ് പരിപാടികളിൽ പങ്കെടുക്കുന്നുവെന്ന ആരോപണം ഉയർന്നപ്പോൾ അതിനെതിരെ മുഖ്യമന്ത്രി അല്ലെങ്കിൽ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.
യു.ഡി.എഫ് സർക്കാർ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞ പല കാര്യങ്ങളിൽ നിന്നും ഇപ്പോൾ പിന്മാറുകയാണെന്നും ജോൺ ബ്രിട്ടാസ് ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ ഉണ്ടായ വികസനങ്ങൾക്ക് പിന്നിൽ ഇടതുപക്ഷത്തിന്റെ വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന പ്രസ്ഥാനമാണ് സി.പി.ഐ.എം എന്നും, പാർട്ടിയിൽ നിന്ന് അകന്നുപോയ പലരും തിരിച്ചുവരുമെന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
