സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി ആരംഭിച്ച പുതിയ പോഡ്‌കാസ്റ്റ് പരമ്പരയിൽ താൻ പങ്കുവെച്ച അഭിപ്രായങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയല്ലെന്ന് വ്യക്തമാക്കി മുതിർന്ന സിപിഐഎം നേതാവ് പി. ജയരാജൻ. ചില മാധ്യമങ്ങൾ നൽകിയ തലക്കെട്ടുകളും വ്യാഖ്യാനങ്ങളും വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
പോഡ്‌കാസ്റ്റ് അഭിമുഖം കഴിഞ്ഞ മാസം 24-നാണ് റെക്കോർഡ് ചെയ്തതെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ പയ്യന്നൂരും തളിപ്പറമ്പും ഉൾപ്പെടെയുള്ള രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ സംസാരിച്ചത് 30-നും അതിന് ശേഷമുള്ള ദിവസങ്ങളിലുമാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. പിണറായി വിജയന്റെ പ്രസംഗങ്ങൾക്ക് ഒരാഴ്ച മുമ്പ് റെക്കോർഡ് ചെയ്ത അഭിമുഖത്തെ അദ്ദേഹത്തിനുള്ള മറുപടിയായി ചിത്രീകരിക്കുന്നത് മാധ്യമങ്ങളുടെ സാമാന്യബോധമില്ലായ്മയെയോ ബോധപൂർവമായ രാഷ്ട്രീയ ഗൂഢാലോചനയെയോ സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.
പാർട്ടി കേന്ദ്ര കമ്മിറ്റി രേഖയുടെ അടിസ്ഥാനത്തിൽ ഉൾപ്പാർട്ടി ചർച്ചകൾ നടത്തണമെന്നും, തെറ്റുകൾ തിരുത്തി മുന്നോട്ടുപോകണമെന്നും, ജനങ്ങൾക്കിടയിൽ രൂപപ്പെട്ട തെറ്റിദ്ധാരണകൾ മാറ്റി സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തണമെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചതെന്ന് ജയരാജൻ പറഞ്ഞു. അതേ രാഷ്ട്രീയ നിലപാടുകളാണ് താനും പോഡ്‌കാസ്റ്റിലൂടെ പങ്കുവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി സ്വീകരിച്ച നിലപാടുകൾ തന്നെയാണ് പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചതെന്നും, ഒരേ ആശയവും നിലപാടും പങ്കുവെച്ച രണ്ട് പ്രതികരണങ്ങളെ വ്യത്യസ്തമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് തരംതാണ മാധ്യമ പ്രവർത്തനമാണെന്നും പി. ജയരാജൻ കുറിച്ചു.
