കേരളാ തീരത്ത് കടലേറ്റത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ റെഡ് അലേർട്ടാണ്. വടക്കൻ കേരളത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദമാണ് ഇപ്പോഴുള്ള മഴയ്ക്ക് കാരണം. ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പും നില നിൽക്കുന്നുണ്ട്.

ചില മേഖലകളിൽ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും പ്രതീക്ഷിക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലേർട്ടാണ്.

കേരളാ തീരത്ത് കടലേറ്റത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മീൻപിടിത്തത്തിനുള്ള വിലക്ക് തുടരുകയാണ്. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണം. കേരളാ തീരത്തോട് ചേർന്ന് തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദമായി മാറിയേക്കും. ഇത് നാളെയോടെ ചുഴിക്കാറ്റായി മാറിയേക്കും. റിമാൽ എന്നായിരിക്കും പേര്. പിന്നീട് ഇത് തീവ്ര ചുഴലിക്കാറ്റായി പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങും.

24-May-2024