കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടൻ മാറ്റില്ല
അഡ്മിൻ
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടൻ മാറ്റില്ല. നേതൃമാറ്റം ഉടനില്ലെന്ന് സുധാകരന് ഹൈക്കമാൻഡിന്‍റെ ഉറപ്പ് ലഭിച്ചു. സുധാകരനെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് അറിയിച്ചത്. ദീപാ ദാസ് മുൻഷി നടത്തുന്നത് പുനസംഘടനാ ചർച്ചകൾ മാത്രമാണ്. സുധാകരൻ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ എഐസിസിയുടെ മറുപടി. കെ സി വേണുഗോപാൽ ഇന്ന് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും.
ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആൻറോ ആൻറണി, സണ്ണി ജോസഫ്, റോജി എം ജോൺ തുടങ്ങിയ പേരുകൾ കെപിപിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. മാറ്റത്തിനുള്ള നീക്കം തുടങ്ങിയെന്ന സൂചനകൾ സുധാകരനും നൽകിയിരുന്നു. പദവികൾ പ്രശ്നമല്ലെന്ന കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിന്‍റെ സന്ദേശമതാണ്. പുതിയ പ്രസിഡന്‍റിന് കീഴിൽ തെരഞ്ഞെടുപ്പുകളിലേക്ക് കടക്കാമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ നിലപാട്. എന്നാൽ തൽക്കാലം മാറ്റമില്ലെന്നാണ് ഹൈക്കമാൻഡ് സുധാകരനെ അറിയിച്ചത്. സുധാകരനെ കൂടി വിശ്വാസത്തിലെടുത്തേ തീരുമാനമെടുക്കൂ എന്ന ഉറപ്പാണ് ഹൈക്കമാൻഡ് ഇപ്പോൾ നൽകിയിരിക്കുന്നത്.
അതിനിടെ നേതൃമാറ്റം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അതേക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ട് പോലുമില്ലെന്നും കെ മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചും പാർട്ടിയിൽ ചർച്ചയില്ല. എന്നാൽ ഡിസിസി ഭാരവാഹി തലത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരനെ മാറ്റണമെന്ന ആവശ്യം ഹൈക്കമാൻഡിനോട് തങ്ങളാരും ഉന്നയിച്ചിട്ടില്ലെന്നാണ് മുരളീധരൻ പറഞ്ഞത്. ഇക്കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. കെ സുധാകരന് ഒരു ആരോഗ്യ പ്രശ്നവുമില്ല. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് സർവേ നടത്തുന്നതിൽ തെറ്റില്ല. പാർട്ടി വേദിയിൽ ഇക്കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പ്രതികരിച്ചു.