വന്യമൃഗങ്ങളെ വനത്തിൽ തന്നെ നിർത്താനുള്ള പദ്ധതി പ്രഖ്യാപിച്ച് മന്ത്രി എകെ ശശീന്ദ്രൻ
അഡ്മിൻ
വന്യമൃഗങ്ങളെ വനത്തിൽ തന്നെ നിർത്താനുള്ള പദ്ധതി പ്രഖ്യാപിച്ച് എകെ ശശീന്ദ്രൻ. വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർണായക ഇടപെടൽ. 'വനത്തിനകത്ത് തന്നെ വന്യമൃഗങ്ങളെ നിർത്താൻ സാധിക്കണം. അതിന് അവരുടെ ആവാസവ്യവസ്ഥയിൽ ശക്തമായ ഇടപെടലിലൂടെ മൃഗങ്ങൾക്ക് ആവശ്യമായ രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരണം. അവർക്ക് സ്വാഭാവികമായുള്ള ഭക്ഷണം ലഭിക്കണം. മാംസഭുക്കുകൾ അല്ലാത്ത മൃഗങ്ങൾക്ക് ഭക്ഷ്യയോഗമായ മരങ്ങൾ നട്ടുപിടിക്കുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്' എന്ന് മന്ത്രി പറഞ്ഞു.
രണ്ടാമതായി വെള്ളം ആണ് ഒരുക്കേണ്ടത്. ഇതിനായി കുളങ്ങൾ സ്‌ഥാപിക്കണം. കൂടാതെ തടയിണകൾ സ്ഥാപിക്കണം. കൂടാതെ ഉപയോഗശൂന്യമായ കുളങ്ങൾ മൃഗങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലേക്ക് മാറ്റിയെടുക്കണം. ഒഴിഞ്ഞ പ്രദേശങ്ങളിലെല്ലാം തന്നെ ഭക്ഷ്യയോഗ്യമായ മരങ്ങൾ നട്ടുപിടിക്കുന്ന പദ്ധതിയാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നത് എന്നും മന്ത്രി എകെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
വനത്തിൽ നിന്ന് മൃഗങ്ങൾ പോകുന്നത് കാണുന്നതിനുവേണ്ടി വനത്തോട് ചേർന്നുപോകുന്ന റോഡുകളുടെ ഇരുവശവും പത്ത് മീറ്റർ വീതിയിൽ എങ്കിലും അടിക്കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കും. അപ്പോൾ വാഹന യാത്രികർക്ക് വന്യമൃഗങ്ങളെ കൃത്യമായി കാണാൻ സാധിക്കും. ഇതിനുവേണ്ടിയുള്ള നടപടികൾ പലസ്ഥലങ്ങളിലും ആരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു. വന്യമൃഗങ്ങളെ പുറത്തേക്ക് ഇറങ്ങി വരുന്നതാണ് കൂടുതൽ ഭീഷണി ഉയർത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 50 കോടിരൂപയുടെ പദ്ധതിയാണ് മന്ത്രി പ്രഖ്യാപിച്ചത്.
വേനൽ ആരംഭിച്ചതോടെ പലസ്ഥലങ്ങളിലും വന്യമൃഗ ശല്യം കൂടിവരികയാണ്. പ്രത്യേകിച്ച് ഹൈറേഞ്ച് ഇടങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം കൂടുന്നുവെന്ന പരാതി ഉയരുകയും ചെയ്തിരുന്നു. ചിന്നക്കനാൽ , പീരുമേട് എന്നിവിടങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായിരിക്കുകയാണ്. ഇതിനുപിന്നാലെ ഇടുക്കിയിൽ എത്തിയ മന്ത്രി വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വന്യമൃഗശല്യം കുറയ്ക്കുമെന്നാണ് സർക്കാർ കരുതുന്നതെന്നും മന്ത്രി പറഞ്ഞു.