റാഗിങ്ങിൽ പ്രതികളായ അഞ്ച് വിദ്യാർഥികളുടെ തുടർപഠനം തടയുമെന്ന് നഴ്സിങ് കൗൺസിൽ

കോട്ടയം ഗാന്ധിനഗർ ഗവ. നഴ്സിങ് കോളേജിലെ റാഗിങ്ങിൽ പ്രതികളായ അഞ്ച് വിദ്യാർഥികളുടെ തുടർപഠനം തടയുമെന്ന് നഴ്സിങ് കൗൺസിൽ. നഴ്സിങ് കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം. കോളേജ് അധികൃതരെ ഇക്കാര്യം അറിയിക്കും. സംഭവത്തിൽ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നായിരുന്നു കൗൺസിലിലെ ഭൂരിപക്ഷ അഭിപ്രായം.

അതേസമയം, നഴ്സിങ് കോളേജിൽ ജൂനിയര്‍ വിദ്യാർഥികൾക്കെതിരെ ക്രൂരമായ റാഗിങ് നടക്കുമ്പോള്‍ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്ന് വിവരം. വിദ്യാർ‌ഥികളില്‍ ഒരാള്‍ വിവരം സെക്യൂരിറ്റിയെ അറിയിച്ചിട്ടും ഇടപെട്ടില്ലെന്നും വിവരമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ റാഗിങ് നടന്നത് അറിഞ്ഞില്ലെന്നും ഇരയായ കുട്ടികള്‍ നിലവിളിക്കുന്നതു കേട്ടില്ലെന്നുമാണ് ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി മൊഴി നല്‍കിയത്. ഇതില്‍ പൊലീസിനു വ്യക്തത വരുത്തേണ്ടതുണ്ട്.

അതേസമയം റാഗിങ് നടന്ന മുറിയിൽ നിന്നും കത്തിയും കോമ്പസും ഡമ്പലും കരിങ്കൽ കഷണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. റാഗിങ്ങിനെതിരെ 4 വിദ്യാർഥികൾ കൂടി കോളജിന്റെ ആന്റി റാഗിങ് സെല്ലിൽ പരാതി നൽകി. ഇതിൽ ഒരാൾ പൊലീസിനും പരാതി നൽകി. സീനിയർ വിദ്യാർഥികൾ ഇവരുടെ ശരീരമാസകലം ഷേവ് ചെയ്തെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഫെബ്രുവരി 10നു രാത്രി 11നു ശേഷമായിരുന്നു പീഡനം. റാഗിങ്ങിന് വിധേയനായ ലിബിൻ നൽകിയ പരാതിയിൽ അറസ്റ്റിലായ കേരള ഗവ.സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.പി.രാഹുൽ രാജ്, സാമുവൽ ജോൺസൺ, എൻ.എസ്.ജീവ, സി.റിജിൽ ജിത്ത്, എൻ.വി.വിവേക് എന്നിവർ തന്നെയാണ് ഈ ക്രൂരകൃത്യത്തിനും നേതൃത്വം നൽകിയത്. സീനിയേഴ്സ് ആവശ്യപ്പെട്ട പണം നൽകാത്തതിനെ തുടർന്നായിരുന്നു റാഗിങ്.

15-Feb-2025