കോടിക്കണക്കിന് തീർത്ഥാടകർ എത്തി സ്നാനം ചെയ്യുന്ന മഹാ കുംഭമേള നടക്കുന്ന നദിയിലെ വെള്ളം മലിനമാണെന്ന റിപ്പോർട്ടുകൾ തള്ളിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് ഗായകനും സംഗീതസംവിധായകനുമായ വിശാൽ ദദ്‌ലാനി. പ്രയാഗ്‌രാജിലെ നദിയിൽ നിന്ന് ഒരുകവിൾ വെള്ളം കുടിക്കാൻ യോഗിക്ക് ധൈര്യമുണ്ടോ എന്ന് വിശാൽ വെല്ലുവിളിച്ചു. കുംഭമേള നടക്കുന്ന സ്ഥലങ്ങളിലെ ജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാമെന്ന യോഗി ആദിത്യനാഥിന്റെ അവകാശവാദത്തിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ വെല്ലുവിളി.
“വിദ്വേഷമുള്ളവരെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട, സർ. ഞങ്ങൾ താങ്കളെ വിശ്വസിക്കുന്നു. താങ്കൾ ധൈര്യമായി മുന്നോട്ട് പോവുക, കാമറയെ സാക്ഷി നിർത്തി നദിയിൽ നിന്ന് നേരിട്ട് വെള്ളം കോരിക്കുടിക്കൂ…” -വിശാൽ ദദ്‌ലാനി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ യോഗിയോട് ആവശ്യപ്പെട്ടു.
ഗംഗ നദിയടക്കമുള്ള ത്രിവേണി സംഗമത്തിലെ ജലത്തിൽ മനുഷ്യവിസർജ്യത്തിൽ കാണപ്പെടുന്ന കോളിഫാം ബാക്ടീരിയ അടക്കമുള്ളവയുടെ അളവ് അപകടകരമാം വിധം ഉയർന്നതാണെന്ന് യു.പി മലിനീകരണ നിയന്ത്രണബോർഡ് കണ്ടെത്തിയിരുന്നു. കോളിഫോം ബാക്ടീരിയ അനുവദനീയമായതിന്റെ 2000 ശതമാനം വരെ അധികമാണെന്നായിരുന്നു പരിശോധന റിപ്പോർട്ട്. 100 മില്ലി ലിറ്റർ വെള്ളത്തിൽ പരമാവധി 2500 എം.പി.എൻ ആണ് കോളിഫോം ബാക്ടീരിയയുടെ അനുവദനീയ അളവ്. എന്നാൽ, കുംഭമേള നടക്കുന്ന ജനുവരി 20ന് ഇത് 49,000 ആയിരുന്നു. ഫെബ്രുവരി 4ന് അനുവദനീയമായതിന്റെ 300 ശതമാനം അധികമാണ് ത്രിവേണി സംഗമ ജലത്തിലെ കോളിഫോമിന്റെ അളവ്. ഇവിടെയാണ് കുംഭമേളക്കെത്തുന്ന ലക്ഷക്കണക്കിന് ഭക്തർ പുണ്യസ്നാനം നടത്തുന്നത്.
മഹാകുംഭ മേളയിലെ സ്നാനഘട്ടുകൾക്ക് സമീപമുള്ള വെള്ളത്തിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയതായി ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ഫെബ്രുവരി 17 നാണ് റിപ്പോർട്ട് പുറത്തിറക്കിയത്. റിപ്പോർട്ട് രാജ്യവ്യാപകമായി കോളിളക്കം സൃഷ്ടിച്ചുവെങ്കിലും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തള്ളിക്കളയുകയായിരുന്നു.
‘ദശലക്ഷക്കണക്കിന് പേർക്ക് വയറിളക്കവും കോളറയും ബാധിക്കുന്നത് കാണാൻ കഴിയുന്നില്ലെങ്കിൽ തീർച്ചയായും എന്തോ പ്രത്യേകതയുള്ളയാളാണ് താങ്കൾ. ദയവായി, നിങ്ങളും കുടുംബവും പോയി ആ മലിനജലത്തിൽ മുങ്ങണം. നിങ്ങൾക്ക് കൂടുതൽ ശക്തി വരട്ടെ!” -ദേശീയ ഹരിത ട്രൈബ്യൂണൽ റിപ്പോർട്ടിനെക്കുറിച്ചുള്ള വാർത്ത പോസ്റ്റ് ചെയ്ത് വിശാൽ ഇൻസ്റ്റയിൽ കുറിച്ചു.