കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ ഉപാധികളുമായി കെ. സുധാകരൻ

കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ ഉപാധിവച്ച് കെ. സുധാകരൻ. രമേശ് ചെന്നിത്തലക്ക് നൽകിയത് പോലെ പ്രവർത്തക സമിതിയിൽ ക്ഷണിതാവ് ആകണമെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടു. നിയമസഭാ സീറ്റും രണ്ട് ഡിസിസി പ്രസിഡന്റ് പദവികളും വേണമെന്നുമാണ് കെ. സുധാകരൻ മുന്നോട്ടുവച്ച ഉപാധി. കനഗോലു റിപ്പോർട്ടിന്മേലുള്ള നാളത്തെ യോഗത്തിൽ നേതാക്കളുമായി ഹൈക്കമാൻഡ് വൺടുവൺ ചർച്ച നടത്തും. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ കെ. സുധാകരൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല അടക്കം 25 പ്രമുഖനേതാക്കൾ പങ്കെടുക്കും.

അതേസമയം, മാറ്റുന്നതും മാറ്റാതിരിക്കുന്നതും ഹൈക്കമാന്റിന്റെ ആണ് തീരുമാനിക്കുന്നതെന്നാണ് റിപ്പോർട്ടിന് പിന്നാലെയുള്ള കെ. സുധാകരൻ്റെ ആദ്യം പ്രതികരണം. തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല. പാർട്ടിയിൽ ലഭിച്ച സ്ഥാനങ്ങളിൽ പൂർണ തൃപ്തനാണ്. എഐസിസിക്ക് മാറ്റണമെങ്കിൽ മാറ്റട്ടെയെന്നും സുധാകരൻ പറഞ്ഞിരുന്നു.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃനിരയില്‍ അടിമുടി മാറ്റം വേണമെന്നാണ് കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. കെപിസിസിയിലും ഡിസിസിയിലും ഉടൻ പുനഃസംഘടന ഉണ്ടായേക്കും. ബിജെപിയിലേക്കുള്ള ക്രിസ്ത്യൻവോട്ടുകളുടെ ഒഴുക്ക് തടയാൻ കത്തോലിക്ക വിഭാഗത്തിന് കെപിസിസി അധ്യക്ഷസ്ഥാനം നൽകണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. പുതിയ കെപിസിസി അധ്യക്ഷനായി ആൻ്റോ ആൻ്റണിക്കാണ് സാധ്യത കൂടുതലുള്ളത്.

27-Feb-2025