മിസൈൽ പരീക്ഷണത്തിന് പിന്നാലെ നിർണായക ഉത്തരവുമായി കിം ജോംഗ് ഉൻ
അഡ്മിൻ
ആണവ ആക്രമണ ശേഷി ഉപയോഗപ്പെടുത്താൻ പൂർണ്ണ സജ്ജരായിരിക്കാൻ ഉത്തരവിട്ട് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ. തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകളുടെ പരീക്ഷണ വിക്ഷേപണത്തിന് മേൽനോട്ടം വഹിച്ചതിന് ശേഷമാണ് ഉത്തരവെന്ന് ഔദ്യോഗിക മാദ്ധ്യമമായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
രാജ്യത്തിന്റെ സുരക്ഷാ അന്തരീക്ഷം ലംഘിക്കുകയും ഏറ്റുമുട്ടൽ സാദ്ധ്യതകൾ ഉയർത്തുകയും ചെയ്യുന്ന ശത്രുക്കൾക്കുള്ള മുന്നറിയിപ്പാണ് പരീക്ഷണമെന്ന് കെസിഎൻഎയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വിവിധ ആണവ ഓപ്പറേഷൻ മാർഗങ്ങൾ എപ്പോഴും സജ്ജമാണെന്ന് കാണിക്കുന്നതിന് കൂടിയാണിത്. ഏറ്റവും മികച്ച പ്രതിരോധശേഷിയും പര്യാപ്തയുമാണ് ഗ്യാരണ്ടി ചെയ്യുന്നതെന്ന് പരീക്ഷണ വിക്ഷേപണത്തിന് ശേഷം കിം ജോംഗ് ഉൻ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.
ആണവശക്തിയുടെ കൂടുതൽ സമഗ്രമായ യുദ്ധസജ്ജീകരണം, അവയുടെ ഉപയോഗത്തിനുള്ള പൂർണ്ണ തയ്യാറെടുപ്പ് എന്നിവ നേടുന്നതിലൂടെ, വിശ്വസനീയമായ ആണവ കവചം ഉപയോഗിച്ച് ദേശീയ പരമാധികാരവും സുരക്ഷയും ശാശ്വതമായി സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇത് ഡിപിആർകെയുടെ (ദി ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ളിക് ഒഫ് കൊറിയ) ആണവ സായുധ സേനയുടെ ഉത്തരവാദിത്ത ദൗത്യവും കടമയുമാണെന്നും കെസിഎൻഎ ചൂണ്ടിക്കാട്ടുന്നു. കൊറിയൻ ഉപദ്വീപിന്റെ പടിഞ്ഞാറൻ തീരത്തിന് സമീപമുള്ള കടലിന് മുകളിൽ ബുധനാഴ്ചയാണ് മിസൈൽ വിക്ഷേപണ പരീക്ഷണം നടത്തിയത്.
കിം ശത്രുരാജ്യങ്ങളുടെ പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും അമേരിക്കയെയും ദക്ഷിണ കൊറിയയെയുമാണ് ലക്ഷ്യംവച്ചതെന്നാണ് സൂചന. കിമ്മുമായി കൂടിക്കാഴ്‌ച നടത്തുമെന്നും അടുത്തിടെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് ഉത്തര കൊറിയൻ മിസൈലുകൾക്ക് അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് എതിർപ്പ് നേരിട്ടിട്ടില്ല. യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയ പ്രകാരം ഇവ ഔദ്യോഗികമായി നിരോധിക്കപ്പെട്ടിട്ടുമില്ല. അതേസമയം, ബാലിസ്റ്റിക് മിസൈലുകളിൽ നിന്നും ആണവായുധങ്ങൾ വികസിപ്പിക്കുന്നതിന് ഉത്തര കൊറിയയെ യുഎൻ സുരക്ഷാ കൗൺസലിൽ വിലക്കുകയും നിരവധി ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.