ഹിമാനിയുടെ വളർച്ചയും മുതിർന്ന നേതാക്കളുമായുള്ള അടുപ്പവും കോൺഗ്രസിലെ മറ്റുള്ളവർക്കിടയിൽ വൈരാഗ്യത്തിന് കാരണമായി
അഡ്മിൻ
യൂത്ത് കോൺഗ്രസ് പ്രവർത്തകയെ കൊലപ്പെടുത്തി മൃതദേഹം ട്രോളിബാഗിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട യുവതിയുടെ മാതാവ്. ഇന്ന് രാവിലെയാണ് റോഹ്തക് ജില്ലയിലെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഹിമാനി നർവാളി(23)നെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഹിമാനിയുടെ വളർച്ചയും മുതിർന്ന നേതാക്കളുമായുള്ള അടുപ്പവും പാർട്ടിയിലെ മറ്റുള്ളവർക്കിടയിൽ വൈരാഗ്യത്തിന് കാരണമായി എന്ന് മാതാവ് സവിത പറഞ്ഞു. കൂടാതെ ഹരിയാനയിൽ ഏറെ സ്വാധീനമുള്ള ഹൂഡ കുടുംബവുമായുള്ള അടുപ്പവും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമൊത്ത് ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതും മറ്റുള്ളവരുടെ അമർഷത്തിന് കാരണമായെന്നും മാതാവ് പറഞ്ഞു.
അതേസമയം പാർട്ടിയും തിരഞ്ഞെടുപ്പുമാണ് മകളുടെ ജീവനെടുത്തത്. മകളെ കൊലപ്പെടുത്തിയത് പാർട്ടിയിൽനിന്നുള്ളവരോ അല്ലെങ്കിൽ അവളുടെ തന്നെ സുഹൃത്തുക്കളോ ആകും. ഫെബ്രുവരി 28ന് മകൾ വീട്ടിലുണ്ടായിരുന്നുവെന്ന് മാതാവ് പറഞ്ഞു.
ഭയന്നാണ് ജീവിച്ചിരുന്നത്, 2011ലാണ് എന്റെ മകൻ കൊല്ലപ്പെട്ടതെന്നും മാതാവ് പറഞ്ഞു. അതിൽ ഞങ്ങൾക്ക് ഇതുവരെ നീതി ലഭിച്ചില്ല. അതുകൊണ്ടു തന്നെ മറ്റൊരു മകനെ സുരക്ഷിതമായി ഇരിക്കാനായി ബിഎസ്എഫ് ക്യാംപിലാക്കി. തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി കാര്യത്തിൽ മകൾ കുറച്ച് നിരാശയിലായിരുന്നു. ഒരു ജോലി വേണമെന്നും പാർട്ടിക്കു വേണ്ടി അധികം പ്രവർത്തിക്കാൻ താൽപര്യമില്ലെന്നും മകൾ പറഞ്ഞിരുന്നെന്നും മാതാവ് പറഞ്ഞു.
റോഹ്തക്-ഡൽഹി ഹൈവേയില ബസ് സ്റ്റാന്‍ഡിന് സമീപത്ത് സ്യൂട്ട്‌കേസിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ കൊണ്ട് മുറുക്കിയ നിലയിലാണ് മൃതദേഹം സ്യൂട്ട്‌കേസില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. മകളുടെ മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി അവൾക്ക് നീതി ലഭിക്കും വരെ അവളുടെ അന്ത്യകർമങ്ങൾ നിർവഹിക്കില്ലെന്നും മാതാവ് പറഞ്ഞു.