ഗാസയിലെ ജനങ്ങളെ കുടിയൊഴിപ്പിക്കില്ല

ഗാസ ഏറ്റെടുക്കാനുള്ള ഡോണൾഡ് ട്രംപിന്‍റെ നീക്കത്തിന് ബദലായി ഈജിപ്ത് അവതരിപ്പിച്ച ഗാസ പുനർനിർമ്മാണ പദ്ധതി അംഗീകരിച്ച് അറബ് രാഷ്ട്രങ്ങൾ. ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നതാണ് പദ്ധതിയുടെ സ്വീകാര്യതക്കുള്ള പ്രധാന കാരണം. 5300 കോടി ഡോളറിന്‍റെ ഗാസ പുനർനിർമ്മാണ പദ്ധതിയും കെയ്റോയിൽ ചേർന്ന അറബ് അടിയന്തര ഉച്ചകോടി പ്രഖ്യാപിച്ചു.

യുദ്ധക്കുറ്റങ്ങളിലും ആക്രമണങ്ങളിലും ഇസ്രേലിനെതിരെ ശക്തമായ നിലപാടും അറബ് ഉച്ചകോടി കൈക്കൊണ്ടു. സ്വതന്ത്ര പലസ്തീൻ മാത്രമാണ് ഗാസയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്നും അറബ് രാഷ്ട്രങ്ങളൊന്നായി ആവർത്തിച്ചു. നാലര വർഷം നീളുന്നതാണ് അമേരിക്കൻ നീക്കത്തിന് ബദലായി ഈജിപ്ത് അവതരിപ്പിച്ച ഗാസ പുനർനിർമ്മാണ പദ്ധതി. രണ്ട് ഘട്ടങ്ങളിലായി 4 ലക്ഷം വീടുകൾ നിർമ്മിക്കും. അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായത്തോടെ ഫണ്ടെത്തിക്കും.

അനാഥരായ 40,000 കുട്ടികൾക്കായി പ്രത്യേക ഫണ്ട്. ഇതോടൊപ്പം സംഘർഷത്തിൽ രാഷ്ട്രീയ പരിഹാരം. തുടർന്നും വെടിനിർത്തൽ വേണം. ഇസ്രയേൽ സേന മേഖലയിൽ നിന്ന് പൂർണമായി പിൻവാങ്ങണം. ഉചിതമായ സമയത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തും. പുതിയ നേതൃത്വം വരുന്നത് വരെ ഗാസയിലെ ഭരണം കൈകാര്യം ചെയ്യാൻ അഡ്മിനിയേട്രേഷൻ കമ്മിറ്റി രൂപീകരിക്കും. ഇതിന് യോഗ്യരായവരെ തെരഞ്ഞെടുക്കും. ഹമാസിനെക്കുറിച്ച് പ്രസ്താവനയിൽ പരാമർശിക്കുന്നില്ല.

05-Mar-2025