സുരേഷ് ഗോപിയുടെ കുടിയേറ്റ തൊഴിലാളി വിരുദ്ധ പരാമർശം വിവാദത്തിൽ

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കുടിയേറ്റ തൊഴിലാളി വിരുദ്ധ പരാമർശം ചർച്ചയാകുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ ആട്ടിയോടിക്കണമെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കുറയ്ക്കണമെന്നും സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോയിൽ സുരേഷ്പ ഗോപി പറയുന്നു.

ആദ്യം ബംഗാളികളെ അടിച്ചോടിക്കണമെന്നും പിന്നെന്തിനാണ് ഇവിടുത്തെ ആളുകൾ പട്ടിണിയാണെന്ന് പറയുന്നതെന്നും സുരേഷ് ഗോപി ചോദിക്കുന്നു. തന്റെ പറമ്പ് വൃത്തിയാക്കാൻ ബംഗാളികൾ 1300 രൂപയോളമാണ് വാങ്ങിയതെന്നും വീഡിയോയിൽ പറയുന്നു. അവൻ കൊണ്ടുവന്ന കൈക്കോട്ടിനും കൊട്ടയ്ക്കും 100 രൂപ വാടകയും വാങ്ങിയെന്നും അതിനാൽ താൻ ട്രാക്‌ടറടക്കം തൻ്റെ സ്ഥലത്ത് വാങ്ങിയിട്ടുവെന്നും സുരേഷ് ഗോപി വീഡിയോയിൽ പറയുന്നു.

ബംഗാളികളെയും തൊഴിലുറപ്പ് തൊഴിലാളികളെയും താരതമ്യം ചെയ്‌തും സുരേഷ് ഗോപി സംസാരിച്ചു. കൃത്യസമയത്ത് വന്ന് നിശ്ചിത സമയത്ത് മാത്രമേ ബംഗാളികൾ ഭക്ഷണം പോലും കഴിക്കുവെന്നും അഞ്ച് മണിയായാൽ മാത്രമേ ജോലി കഴിഞ്ഞ് പോവുവെന്നും സുരേഷ് ഗോപി പറയുന്നു. കേന്ദ്രമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ, സിനിമകൾക്ക് കോടികൾ പ്രതിഫലം വാങ്ങുന്ന സുരേഷ് ഗോപിയാണ് 1300 രൂപയുടെ കണക്ക് പറയുന്നതെന്നടക്കമുള്ള നിരവധി വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

06-Mar-2025