കേരളത്തിൽ കാട്ടാനയുടെ ആക്രമണത്തിലാണ് ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടത്
അഡ്മിൻ
വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയുന്നതിനായി സുരക്ഷാവേലിയൊരുക്കാൻ മാത്രം എട്ട് വർഷത്തിനിടെ വനം വകുപ്പ് ചെലവിട്ടത് 74.83 കോടി രൂപയെന്ന് റിപ്പോർട്ട്. എന്നിട്ടും 2016 മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ, കാടിറങ്ങിയ മൂന്ന് ഇനം വന്യജീവികളുടെ ആക്രമണത്തിൽ മാത്രം സംസ്ഥാനത്ത് പൊലിഞ്ഞത് 260 ജീവനുകളാണ്. കാട്ടാനയുടെ ആക്രമണത്തിലാണ് ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടത്.197 പേർ. കടുവയുടെ ആക്രമണത്തിൽ 10 പേർ മരിച്ചപ്പോൾ 53 പേരാണ് കാട്ടുപന്നി ആക്രമണത്തിൽ മരിച്ചത്.
ഒമ്പത് വർഷത്തിനിടെ പാമ്പ് ഉൾപ്പെടെയുള്ള, മൊത്തം വന്യജീവികൾ കാരണം സംസ്ഥാനത്ത് 1128 പേരാണ് മരിച്ചത്. 8480 പേർക്കു പരുക്കേറ്റു. ഇത്തരത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരുക്കേറ്റവർക്കുമായി വനംവകുപ്പ് 53.08 കോടി രൂപ നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയാൻ സുരക്ഷാവേലിയൊരുക്കൽ, വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനും മണ്ണുസംരക്ഷണത്തിനുമുള്ള വിവിധ പരിപാടികൾ, വന്യജീവി നിരീക്ഷണം തുടങ്ങിയവയാണ് നംവകുപ്പ് സംഘടിപ്പിച്ചതെന്നും രേഖയിൽ പറയുന്നു. 280 ജനജാഗ്രതാ സമിതികളും 28 ദ്രുതപ്രതികരണ സംഘങ്ങളും (ആർആർടി) സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായും ഇതിൽ പറയുന്നുണ്ട്