സുനിത വില്യംസിനുശേഷം ബഹിരാകാശ യാത്ര നടത്തുന്ന ഇന്ത്യക്കാരൻ ആവാൻ ശുഭാൻഷു ശുക്ല. യു.പിയിലെ ലഖ്നോ സ്വദേശിയായ ശുഭാൻഷു ഇന്ത്യയുടെ ബഹിരാകാശ യാത്ര പദ്ധതിയായ ഗഗൻയാനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാലുപേരിലൊരാളും ഗ്രൂപ് ക്യാപ്റ്റനുമാണ്.
ശുഭാൻഷു കഴിഞ്ഞ ഒരു വർഷമായി നാസയുടെ കീഴില്‍ ഫ്ലോറിഡയില്‍ പരിശീലനത്തിലാണ്.സ്പേസ് എക്സിന്റെ ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി ശുഭാൻഷുവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിക്കും.എന്നാല്‍, ഈ യാത്രക്ക് പ്രതിബന്ധമായിനിന്നിരുന്നത് സുനിതയും വില്‍മോറുമായിരുന്നു. അവർ നിലയത്തില്‍ കുടുങ്ങിയതോടെ ശുഭാൻഷുവിന്റെ യാത്രയും നീണ്ടു.
ഇപ്പോള്‍ സുനിതയും സംഘവും തിരിച്ചെത്തിയതോടെ, ആക്സിയം -4 ദൗത്യത്തിന് വഴി തെളിഞ്ഞിരിക്കുകയാണ്. രണ്ടു മാസത്തിനുള്ളില്‍ ആക്സിയം-4 കുതിച്ചുയരുമെന്നാണ് പ്രതീക്ഷ. ശുഭാൻഷുവിനെക്കൂടാതെ, നാസയുടെ പെഗ്ഗി വിറ്റ്സണ്‍, യുറോപ്യൻ സ്പേസ് ഏജൻസിയുടെ സ്ലോവ്സ് ഉസ്നാൻസ്കി, ഹംഗറിയില്‍നിന്നുള്ള തിബോർ കപു എന്നിവരും ആക്സിയം -4ല്‍ യാത്രികരായുണ്ടാകും. 14 ദിവസമാണ് അവർ നിലയത്തില്‍ ചെലവഴിക്കുക.