കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള സംയുക്ത കർമസമിതി

ലോക്സഭ മണ്ഡല പുനർനിർണയ നീക്കത്തിൽ കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള സംയുക്ത കർമ സമിതി. അടുത്ത 25 വർഷത്തേക്ക് തൽസ്ഥിതി തുടരണമെന്നാണ് കർമസമിതിയുടെ ആവശ്യം. കേന്ദ്ര സർക്കാരിന് എതിരെ ബിജെപിയിതര മുഖ്യമന്ത്രിമാരെയും പ്രാദേശിക പാർട്ടികളെയും അണിനിരത്തിക്കൊണ്ടാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതിഷേധം സംഘടിപ്പിച്ചത്.

ദേശീയ രാഷ്ട്രീയത്തിലെ ചരിത്രപ്രധാനമായ ദിനം എന്ന ആമുഖത്തോടെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സംയുക്ത ആക്ഷൻ കൗണ്സിലിന്റെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മണ്ഡല പുനനിർണയത്തിനെതിരല്ല ന്യായമായ പുനനിർണയത്തിന് വേണ്ടിയാണ് പോരാട്ടമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. രാജ്യത്തെ ഫെഡറലിസം സംരക്ഷിക്കാൻ ഇന്ത്യയുടെ വികസനത്തിന് സംഭാവന നൽകുന്ന സംസ്ഥാനങ്ങൾ ഒരുമിച്ച് നിൽക്കുകയാണെന്നും സ്റ്റാലിൻ അറിയിച്ചു.

ലോക്സഭയിൽ പ്രാതിനിധ്യം കുറഞ്ഞാൽ എന്ത് സംഭവിക്കുമെന്നതിന് മണിപ്പൂർ ഉദാഹരണമെന്ന് ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ, അമിത് ഷായുടെ കോയമ്പത്തൂർ പ്രസംഗത്തെ നിശിതമായി വിമർശിച്ചു. സംസ്ഥാനങ്ങളിലെ എം പി മാരുടെ എണ്ണത്തിൽ കുറവ് വരില്ലെന്ന് പറയുന്ന അമിത് ഷാ, എങ്ങനെയാണ് അത് പ്രാവർത്തികമാക്കുക എന്നതിൽ വ്യക്തത വരുത്തുന്നില്ലെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.

സ്റ്റാലിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്. മണ്ഡല പുനർനിർണയം തലയ്ക്ക് മീതെ തൂങ്ങിക്കിടക്കുന്ന ഡെമോക്ലിസിൻ്റെ വാളാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഭരണഘടനാപരമായോ, ജനാധിപത്യപരമായോ ഉള്ള താത്പര്യങ്ങൾ മുൻനിർത്തിയല്ല പുനർനിർണയം. ഫെഡറലിസം കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും സംസ്ഥാനത്തിന്റെ അവകാശമെന്നും,പുനസംഘടനയിൽ ബിജെപിക്ക് സങ്കുചിത മനസാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

എംപിമാരുടെ കരുത്ത് കുറയ്ക്കുന്ന ഒരു നയത്തെയും അംഗീകരിക്കാൻ കർണാടകയ്ക്ക് കഴിയില്ലെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. വിഷയം മത, ഭാഷാ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്നമെന്നും ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും ശിരോമണി അകാലി ദൾ അധ്യക്ഷൻ ബൽവീന്ദർ സിംഗ് ബുന്ദർ വ്യക്തമാക്കി. മണ്ഡല പുനർനിർണയം 25 വർഷത്തേക്ക് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യോഗം പ്രമേയം പാസാക്കി. കനിമൊഴി എംപിയാണ് പ്രമേയം അവതരിപ്പിച്ചത്. സുതാര്യമായി വേണം പുനർനിർണയം നടപ്പാക്കാൻ. സംസ്ഥാന സർക്കാരുകളുമായും രാഷ്ട്രീയപാർട്ടികളോടും മറ്റുള്ളവരോടും കൂടിയാലോചിച്ച് വേണം നടപ്പാക്കാനെന്നും പ്രമേയത്തിൽ പറയുന്നു.

ജനസംഖ്യ നിയന്ത്രണത്തിൽ മാതൃകാപരമായ പ്രവർത്തിക്കുന്ന ദക്ഷിണേത്യൻ സംസ്ഥാനങ്ങളെ അതിന്റെ പേരിൽ ശിക്ഷിക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. രാജ്യത്ത് ജനസംഘ്യടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലം പുനഃസംഘടിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ നേതൃത്വത്തിൽ ചെന്നൈയിൽ യോഗം ചേർന്നത്.


കേരള മുഖ്യമന്ത്രി പിണറായി വിജയനെക്കൂടാതെ, കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ സ്റ്റാലിൻ്റെ ക്ഷണം സ്വീകരിച്ച് ജോയിൻ്റ് ആക്ഷൻ കൗൺസിൽ യോഗത്തിനെത്തിയിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം, എൻ കെ പ്രേമചന്ദ്രൻ, ജോസ് കെ മാണി എംപി എന്നിവരും യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് തമിഴ്‌നാട് പിസിസി അധ്യക്ഷൻ കെ സെല്വപെരുന്തഗൈ യോഗത്തിനെത്തി. എന്നാൽ കേന്ദ്രത്തിനെതിരായ യോഗത്തിൽ നിന്നും തൃണമൂൽ കോൺഗ്രസ് വിട്ടു നിന്നു.

22-Mar-2025