രാജീവ് ചന്ദ്രശേഖറല്ല ദേവേന്ദ്രൻ വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല: ബിനോയ് വിശ്വം

രാജീവ് ചന്ദ്രശേഖറല്ല ദേവേന്ദ്രൻ വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമായി കേരളത്തിലും ബിജെപി കോർപ്പറേറ്റ് പ്രതിനിധിയെ കണ്ടെത്തിയെന്ന് കരുതിയാൽ മതി. രാജീവ് ചന്ദ്രശേഖർ നല്ല സൗഹൃദം സൂക്ഷിക്കുന്ന ആളാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

മുതിർന്ന സിപിഐ നേതാവും, മുൻമന്ത്രിയുമായ കെ.ഇ. ഇസ്മായിലിനെതിരെയും ബിനോയ് വിശ്വം വിമർശനമുയർത്തി. പാർട്ടിക്കുള്ളിൽ പറയേണ്ടത് പുറത്ത് പറഞ്ഞതിനാലാണ് ഇസ്മായിലിനെതിരെ നടപടിയെടുത്തത്. പാർട്ടിയുടെ അച്ചടക്കം എന്താണെന്ന് അറിയുന്നയാളായിട്ടും പാർട്ടിയെ പ്രതിരോധത്തിലാക്കി.

എന്തെങ്കിലും വിമർശനങ്ങൾ ഉണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയാം. എല്ലാ പ്രവർത്തകർക്കും അതിന് അവകാശമുണ്ട്. പാർട്ടിയെ അപകീർത്തിപ്പെടുത്തിയാൽ ചർച്ച ചെയ്യാനും ഇടപെടാനും പാർട്ടിയുടെ എക്സിക്യൂട്ടീവിന് അധികാരമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇസ്മയിൽ ആരുടേയും കളിപ്പാവയാകുമെന്ന് കരുതുന്നില്ല. അ​ദ്ദേഹത്തോട് പാർട്ടി എപ്പോഴും സഹിഷ്ണുതയും ആദരവും കാണിച്ചിട്ടുണ്ട്. ജനാധിപത്യം പാലിക്കുന്ന പാർട്ടിയാണ് സിപിഐ. പാർട്ടി സമ്മേളനങ്ങൾ നടത്തുന്നത് ളർച്ചയ്ക്ക് വേണ്ടിയാണ്. വാർത്തയുണ്ടാക്കാൻ വേണ്ടിയുള്ളതല്ല. ജനാധിപത്യപരമായ ചർച്ചകൾക്ക് സിപിഐയിൽ വിലക്കില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

25-Mar-2025