വയനാട് പുനരധിവാസ പദ്ധതിക്ക് തുടക്കം, ലോകത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസ പദ്ധതി ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന ഒന്നായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീടുകൾ നിർമ്മിച്ചു നൽകുന്നതിലൂടെ മാത്രം പുനരധിവാസം പൂർത്തിയാകില്ലെന്നും, ചരിത്രത്തിൽ ഇടം നേടുന്ന വിധത്തിൽ ഈ പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മേപ്പാടിയിൽ നടന്ന പുനരധിവാസ പദ്ധതിയുടെ പ്രതീകാത്മക തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെ മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാനം കണ്ണീരോടെ കണ്ട ദുരന്തത്തിൽ കേന്ദ്ര സഹായം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതുവരെ യാതൊരുവിധ സഹായവും ലഭിച്ചില്ല. പഴയ അനുഭവങ്ങൾ വെച്ച് ഇനി ലഭിക്കുമോയെന്ന് പോലും ഉറപ്പില്ല. കേന്ദ്രം അനുവദിച്ചത് തിരിച്ചടയ്‌ക്കേണ്ട വായ്പ മാത്രമാണ്. എന്നാൽ കേരളത്തിന്റെ ഐക്യവും കൂട്ടായ്മയുമാണ് ഈ വലിയ ദൗത്യത്തിന്റെ കരുത്ത് എന്ന് മുഖ്യമന്ത്രി അടിവരയിട്ടു.

ശക്തമായ ഇച്ഛാശക്തിയാണ് ഏതൊരു കാര്യവും വിജയത്തിലെത്തിക്കാൻ പ്രധാനം. വയനാട്ടിലെ പുനരധിവാസത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് സഹകരിക്കുന്നത് അഭിനന്ദനാർഹമാണ്. ജനങ്ങൾ ഒപ്പം നിന്നാൽ അസാധ്യമായി ഒന്നുമില്ല. പുനരധിവാസത്തിന്റെ ഭാഗമായി ഒരു ക്ലസ്റ്ററിൽ 20 വീടുകൾ ഉണ്ടാകും. 64 ഹെക്ടർ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങൾ ഒരുക്കും. ദുരിതബാധിതരുടെ ജീവിത സ്വപ്നങ്ങൾ വീണ്ടെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

നൽകിയ വാഗ്ദാനങ്ങൾ എന്ത് വിലകൊടുത്തും നിറവേറ്റുന്നതാണ് സർക്കാരിന്റെ രീതി. കർണാടക സർക്കാർ 20 കോടി രൂപ സഹായം നൽകി. 100 വീടുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ ആദ്യം 20 വീടുകൾ നൽകാമെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ അത് 100 ആയി ഉയർത്തിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു. വയനാടിന്റെ പുനരുദ്ധാരണത്തിനായി സർക്കാർ എല്ലാ ശ്രമങ്ങളും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

27-Mar-2025