മമ്മൂട്ടിക്കായുള്ള വഴിപാടിനെതിരെ ചിലര്‍ നടത്തുന്ന വർഗീയ പ്രചാരണം അപലപനീയം: മന്ത്രി വി. അബ്ദുറഹ്മാൻ
അഡ്മിൻ
ശബരിമലയില്‍ മമ്മൂട്ടിക്ക് വേണ്ടിയുള്ള മോഹന്‍ലാലിൻ്റെ വഴിപാടിനെതിരെ ചിലര്‍ നടത്തുന്ന വർഗീയ പ്രചാരണം അപലപനീയമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. മതനിരപേക്ഷതയുടെ സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ നിരുത്തരവാദപരമായി പ്രസ്താവനകള്‍ നടത്തുന്നവര്‍ നാടിന് അപമാനം. ഇത്തരം അപകടരമായ നിലപാടുകള്‍ തള്ളിപ്പറയാന്‍ മതപണ്ഡിതര്‍ തയ്യാറാകണമെന്നും മന്ത്രി.
പൊതുസമൂഹത്തിനു മുന്നില്‍ ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രസ്താവന ഇടവരുത്തുക. മുസ്ലിം സ്ത്രീ മണാലിയില്‍ മക്കള്‍ക്കൊപ്പം വിനോദയാത്ര പോയത് വലിയ പാതകമാണെന്ന തരത്തില്‍ മത പുരോഹിതൻ പ്രതികരിച്ചു. ഇത്തരത്തിലുള്ള ഏതൊരു പിന്തിരിപ്പന്‍ നീക്കവും ചെറുക്കപ്പടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
വഴിപാട് നടത്തിയതിൻ്റെ രസീത് പുറത്തുവിട്ടത് ദേവസ്വം ഉദ്യോഗസ്ഥരല്ലെന്ന് വ്യക്തമാക്കി നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡും രംഗത്തെത്തിയിരുന്നു. വഴിപാടുകൾ നടത്താൻ മോഹൻലാൽ പണം ഏൽപ്പിച്ച വ്യക്തിയാണ് അദ്ദേഹം അറിയാതെ രസീത് പ്രചരിപ്പിച്ചതെന്ന് സൂചിപ്പിക്കുന്ന വിശദീകരണമാണ് ദേവസ്വം ബോർഡ് വാർത്താക്കുറിപ്പായി നൽകിയത്.
ശബരിമലയില്‍ മോഹന്‍ലാല്‍ മമ്മൂട്ടിക്കായി വഴിപാട് നടത്തിയത് വലിയ ചർച്ചയായിരുന്നു. മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് വലിയ തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് താരത്തിൻ്റെ പേരിൽ വഴിപാട് നടത്തിയതിൻ്റെ രസീത് പുറത്തുവന്നത്.