ശല്യക്കാരന്‍ ആയ വ്യവഹാരി എന്ന പേരില്‍ കുഴല്‍നാടനെ കോടതി ശാസിക്കണം: ഇ പി ജയരാജന്‍

എമ്പുരാനെതിരായ സംഘപരിവാര്‍ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് സിപിഐഎം മുതിര്‍ന്ന നേതാവ് ഇ പി ജയരാജന്‍. സിനിമ കലാരൂപമായി കാണണമെന്നും ആര്‍എസ്എസ് നിശ്ചയിക്കുന്നത് പോലെ സിനിമ നിര്‍മ്മിക്കാന്‍ കഴിയില്ല. ആര്‍എസ്എസ് പറയുന്നത് മാത്രമാണോ സിനിമയാക്കാന്‍ കഴിയുകയെന്നും ഇ പി ജയരാജന്‍ ചോദിച്ചു. സിനിമയുടെ പേരില്‍ എന്തിനാണ് ഈ ബഹളമെന്നും സിപിഐഎമ്മിനെ പറ്റിയും സിനിമയില്‍ വിമര്‍ശനമുണ്ടെന്നും ഇ പി പറഞ്ഞു.

തങ്ങളെ വിമര്‍ശിച്ചത് സഹിഷ്ണുതയോടെയാണ് കണ്ടതെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. ശല്യക്കാരന്‍ ആയ വ്യവഹാരി എന്ന പേരില്‍ കുഴല്‍നാടനെ കോടതി ശാസിക്കണമെന്ന് ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.
ഹൈക്കോടതി വിധി കോണ്‍ഗ്രസിനും കുഴല്‍നാടനും കനത്ത തിരിച്ചടിയാണെന്നും ഇ പി പറഞ്ഞു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി യുഡിഎഫ് വൃത്തികെട്ട രാഷ്ട്രീയമാണ് സ്വീകരിക്കുന്നത്.

തെളിവ് ഹാജരാക്കാന്‍ കുഴല്‍നാടന് കഴിഞ്ഞില്ല. മാത്യു കുഴല്‍നാടന്‍ കോടതിയോടും ജനങ്ങളോടും മുഖ്യമന്ത്രിയോടും മുഖ്യമന്ത്രിയുടെ മകളോടും മാപ്പ് പറയണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു. കോപ്പിയടിച്ച് പരീക്ഷ പാസാവുന്നതുപോലെയല്ല കോടതിയും കേസും വാദവുമെന്നും അതിനിയെങ്കിലും കുഴല്‍നാടന്‍ മനസ്സിലാക്കണമെന്നും ഇ പി ജയരാജന്‍ പരിഹസിച്ചു.

28-Mar-2025