വിവാദ പ്രസം​ഗത്തിൽ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ

മലപ്പുറത്തെപ്പറ്റിയുള്ള വിവാദപ്രസം​ഗത്തിൽ നിന്ന് മലക്കം മറിഞ്ഞ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്റെ പ്രസംഗത്തിൽ നിന്നുള്ള ഒരു ഭാ​ഗം അടർത്തിയെടുത്ത് താൻ മുസ്‍ലിം വർഗീയവാദിയാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

.'എന്‍റെ പ്രസംഗത്തിലെ സത്യാവസ്ഥ ജനങ്ങൾ മനസ്സിലാക്കണം. മലപ്പുറം മുസ്‍ലിംകളുടെ രാജ്യം എന്ന് പറയാൻ കഴിയില്ല. മുസ്‍ലിംകൾ പോലും തങ്ങൾ 56% ഉണ്ടെന്നു പറയുന്നില്ല. മുസ്‍ലിംകളുടെ രാജ്യം എന്ന് അവർ പോലും പറയില്ല. മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്.

മതവിദ്വേഷം എസ്എൻഡിപി യോഗത്തിന്റെ ലക്ഷ്യമില്ല. ഏതു ജില്ലയിൽ ആണെങ്കിലും എല്ലാവർക്കും പ്രാതിനിധ്യം കൊടുക്കണം. ബാബറി മസ്ജിദ് പൊളിച്ചപ്പോൾ ഏറ്റവും ശക്തമായ പ്രതികരിച്ചത് എസ്എൻഡിപി യോഗമാണ്. എന്നുമുതലാണ് തന്നെ മുസ്‍ലിം വിരോധിയായി മുദ്രകുത്തിയത്'? വെള്ളാപ്പള്ളി ചോദിച്ചു. മലപ്പുറത്ത് പലയിടങ്ങളിലും ഈഴവ സമുദായത്തിന് ശ്മശാനങ്ങൾ പോലുമില്ല.

സാമൂഹ്യനീതിയുടെ യാഥാർത്ഥ്യം തുറന്നുപറയുമ്പോൾ തന്നെ വർഗീയവാദിയാക്കുന്നു. അഭിപ്രായങ്ങൾ പറയുമ്പോൾ തന്നെ ആണി അടിക്കുന്നു. താൻ ക്രിസ്ത്യൻ സമുദായത്തെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ? അവർ ആരും തന്നെ കൊല്ലാൻ വന്നിട്ടില്ല. ഒരു ക്രിസ്ത്യാനിയും എന്നെ ചാടിക്കടിക്കാൻ എത്തിയിട്ടില്ലെന്നും തനിക്കെതിരായ വിവാദം ഗോകുലം ഗോപാലനെ രക്ഷിക്കാനെന്നും അദ്ദേഹം പറഞ്ഞു.

06-Apr-2025