സുപ്രീം കോടതിയുടെ വിധി പ്രതീക്ഷ നൽകുന്നത്: എംഎ ബേബി

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി പ്രതീക്ഷ നൽകുന്നതാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. കേരള ​ഗവർണർ രാജേന്ദ്ര അർലേക്കറിന്റെ പ്രസ്താവന സുപ്രീം കോടതി വിധിയുടെ സ്പിരിറ്റ് ഉൾക്കൊള്ളുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുപ്രീം കോടതി വിധി അംഗീകരിക്കാൻ കേരള ഗവർണർ സന്നദ്ധൻ ആകേണ്ടിയിരുന്നു. ​ഗവർണറുടെ പ്രസ്താവന ഒട്ടും അഭികാമ്യം അല്ലെന്ന് എംഎ ബേബി പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരെ പാർലമെന്റ് നിയമം നിർമ്മിക്കുകയാണെങ്കിൽ ശരി. ബില്ലുകളിൽ അപാകതയുണ്ടെങ്കിൽ ഗവർണർമാർ ബില്ലുകൾ തിരിച്ചയക്കണം. ഒരു പ്യൂണിനെ പിരിച്ചുവിടുന്ന നടപടിക്രമങ്ങൾ പോലും ഒരു ഗവർണറെ പിരിച്ചുവിടാൻ വേണ്ടെന്ന് എംഎ ബേബി വ്യക്തമാക്കി.

ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ​ഗവർണർ രാജേന്ദ്ര അർലേക്കർ സുപ്രീം കോടതി വിധിയെ വിമർശിച്ചത്. പാർലമെന്റിനാണ് നിയമ നിർമ്മാണത്തിനുള്ള അധികാരമെന്നും ജുഡീഷ്യറിയുടേത് അതിരുകടന്ന ഇടപെടലാണെന്നുമാണ് ഗവർണർ പറഞ്ഞത്. ​ഗവർണർക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഗവർണർ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഭേദഗതിക്കുള്ള അവകാശം പാർലമെൻ്റിനാണ്. ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാർ എങ്ങനെ തീരുമാനിക്കുമെന്ന് ​ഗവർണർ ചോദിച്ചു.

12-Apr-2025