സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം; വികസന ലഘുലേഖ പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് വികസന ലഘുലേഖ പുറത്തിറക്കി. പിണറായി സർക്കാരിന്റെ കഴിഞ്ഞ 9 വർഷത്തെ മാതൃകാപരമായ നേട്ടങ്ങൾ എണ്ണിപ്പറയുന്ന ലഘുലേഖയാണ് തയ്യാറാക്കിയിട്ടുള്ളത്.

രാജ്യത്തെ ആകെ പിഎസ്സി നിയമനങ്ങളുടെ 66 ശതമാനവും കേരളത്തിലാണ് നടക്കുന്നതെന്ന് ലഘുലേഖയിൽ പറയുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2016 മേയ് മുതൽ 1,61,361 ശുപർശകളും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 1,14,701 ശുപാർശകളും നൽകി എന്നും ലഘുലേഖയിൽ വ്യക്തമാക്കുന്നു. 2025ൽ മാത്രം ഇതുവരെ 8,297 ശുപാർശകൾ നൽകിയിട്ടുണ്ടെന്നും ലഘുലേഖയിൽ പറയുന്നു.

നോർക്ക വഴി നാലായിരത്തോളം റിക്രൂട്ട്മെന്റുകൾ നടത്തി. 2,378 യുവ പ്രഫഷണലുകൾക്ക് വിദേശ ജോലിക്കുള്ള വഴിതുറന്നെന്നും ലഘുലേഖയിൽ പറയുന്നു. ഐഎസ്ആർഒയുടെ സഹകരണത്തോടെ ശാസ്ത്രസാങ്കേതിക രംഗത്തു കൂടുതൽ വികസന പ്രവർത്തനങ്ങൾ, സർക്കാരുമായി ബന്ധപ്പെട്ട ഇ സേവനങ്ങൾ എല്ലാവരിലേക്കും എത്തിച്ചു. സമഗ്ര ഭൂവിവരം ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാകുന്ന ആദ്യ സംസ്ഥാനമാണ് കേരളം. വ്യവസായ സൗഹൃദ കേരളം,സംരഭക രംഗത്ത് കുതിച്ചുചാട്ടം, ദാരിദ്ര്യ രഹിത കേരളം, 8 വർഷത്തിനിടയിൽ 3,57,898 പട്ടയങ്ങൾ വിതരണം ചെയ്തു, ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം, മാലിന്യമുക്ത കേരളം തുടങ്ങി പിണറായി സർക്കാർ കാലഘട്ടത്തിന്റെ ഒരോ നേട്ടങ്ങൾ എണ്ണിപറയുന്നതാണ് ലഘുലേഖ.

20-Apr-2025