നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. നിലമ്പൂരിൽ വിജയമല്ലാത്ത യാതൊന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നില്ല എന്നും എളമരം കരീം പ്രതികരിച്ചു.
എൽഡിഎഫ് സർക്കാറിന്റെ വികസനപ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ജനങ്ങൾ എൽഡിഎഫിനോടൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസം സർക്കാരിനുണ്ടെന്നും എളമരം കരീം പറഞ്ഞു. എൽഡിഎഫിന് ഒരു ഭയപ്പാടുമില്ല എന്നും ഇതുവരെ സ്ഥാനാർഥി ചർച്ചകളിലേക്ക് സിപിഐഎം കടന്നിട്ടില്ല എന്നും കരീം കൂട്ടിച്ചേർത്തു.
പി വി അൻവറിനെയും എളമരം കരീം വിമർശിച്ചു. പി വി അൻവർ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇടതുപക്ഷവുമായുള്ള ബന്ധം ഉപേക്ഷിച്ചപ്പോൾ ഒറ്റ സിപിഐഎം പ്രവർത്തകൻ പോലും അൻവറിനൊപ്പം പോയില്ല. പി വി അൻവർ ചെയ്തത് അനാവശ്യ നടപടിയാണ്. ഈ തിരഞ്ഞെടുപ്പ് അൻവർ വരുത്തിത്തീർത്തതാണ്.
പാർട്ടി എന്ന ഭദ്രമായ കോട്ടയെ തകർക്കാൻ ഒരാൾക്കും കഴിയില്ല. ഇന്നത്തെ രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള അവസരമായി തിരഞ്ഞെടുപ്പിനെ സിപിഐഎം ഉപയോഗിക്കുമെന്നും കരീം പറഞ്ഞു. നിലമ്പൂർ ബൈപാസ് യാഥാർഥ്യമാകുമെന്നും ബൈപാസ് പ്രഖ്യാപനത്തിന് തിരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ല എന്നും എളമരം കരീം കൂട്ടിച്ചേർത്തു.