എൽഡിഎഫ് ഭരണകാലത്തുണ്ടായ മാറ്റം ആരും അറിയരുതെന്ന് നിർബന്ധമുള്ളവരുണ്ട്: മുഖ്യമന്ത്രി

എൽഡിഎഫ് സർക്കാരിൻ്റെ ഭരണകാലത്തുണ്ടായ മാറ്റം ആരും അറിയരുതെന്ന് നിർബന്ധമുള്ളവരുണ്ടെന്നും അവർ ഇതെല്ലാം മറച്ചുവയ്ക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് ഒഴിയുമ്പോൾ സംസ്ഥാന സർക്കാരിൻ്റെ തനത് വരുമാനം 26% ആയിരുന്നു. ഇപ്പോൾ അത് 73 ശതമാനമായി. ഇല്ലാത്ത കണക്ക് പറയാൻ ചിലർക്ക് എന്ത് ധൃതിയാണ്. 2021 വരെ 62,000 കോടിയുടെ കിഫ്ബി പദ്ധതി ഇടതു സർക്കാർ നടപ്പിലാക്കി. അത് പിന്നീട് 90,000 കോടിയായി വളർന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

"പ്രതിസന്ധി കാലത്ത് കേന്ദ്രം സഹായം നിഷേധിച്ചെന്നും അന്ന് കേന്ദ്രത്തിന് ഹല്ലേലൂയ പാടുകയായിരുന്നു പ്രതിപക്ഷമെന്നും രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്ന് കേന്ദ്രത്തിന്റെ നടപടി തെറ്റാണെന്ന് പറയാൻ പ്രതിപക്ഷം തയ്യാറായോ? ബിജെപിയും കോൺഗ്രസും ഇക്കാര്യത്തിൽ നല്ല സൗഹൃദത്തിലാണ്. അവർ ഒരുമിച്ച് സർക്കാരിനെതിരെ നീങ്ങി. ബിജെപി കേരളം പിടിക്കാമെന്ന അതിമോഹത്തിലായിരുന്നു. പക്ഷേ ജനങ്ങൾ തള്ളിക്കളഞ്ഞു. ആ വിരോധം കേരളത്തിലെ ജനങ്ങളോട് ബിജെപി തീർത്തു. ബിജെപിയുടെ കേരള വിരോധത്തിനെതിരെ ഒരക്ഷരം എന്തുകൊണ്ട് പ്രതിപക്ഷം സംസാരിക്കുന്നില്ല?," മുഖ്യമന്ത്രി ചോദിച്ചു.

"ഒൻപത് വർഷത്തെ എൽഡിഎഫ് ഭരണം ജനങ്ങൾ വിലയിരുത്തുന്നുണ്ട്. 2016ലെ കേരളീയ മനസ് ഈ നാടിന് മാറ്റമുണ്ടാകില്ലെന്നായിരുന്നു. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് എൽഡിഎഫ് നേതാക്കളെ അപകീർത്തിപ്പെടുത്താൻ ശ്രമമുണ്ടായി. കെട്ടിച്ചമച്ച നുണ കോൺഗ്രസും ബിജെപിയും ഒരുമിച്ച് പ്രചരിപ്പിച്ചു. ഇതിനായി വലതുപക്ഷം മാധ്യമങ്ങളും കച്ചകെട്ടിയിറങ്ങി. എൽഡിഎഫ് തകർന്നുവെന്ന പ്രവചനം നടത്തി. ഞങ്ങൾ അപ്പോഴും ഭരണവുമായി മുന്നോട്ടുപോയി. 99 സീറ്റാണ് ജനങ്ങൾ എൽഡിഎഫിന് തന്നത്. എന്നിട്ടും അടങ്ങിയിരിക്കുന്നവരല്ല ഇവർ. നമ്മുടെ നാട് തകരട്ടെ എന്ന നിലപാടാണ് ഇവർക്ക്," മുഖ്യമന്ത്രി വിമർശിച്ചു.

"കിഫ്ബിക്കെതിരെ എന്തെല്ലാം പരിഹാസമായിരുന്നു. കിഫ്ബിക്കെതിരെ എന്തെല്ലാം പരിഹാസമായിരുന്നു. വലിയ എതിർപ്പ് ഉയർത്തി ആര് പണം തരുമെന്ന് ചോദിച്ചു. 2021 വരെ 62,000 കോടിയുടെ കിഫ്ബി പദ്ധതി ഇടതു സർക്കാർ നടപ്പിലാക്കി. അത് പിന്നീട് 90,000 കോടിയായി വളർന്നു. ഇപ്പോൾ എവിടെ തിരിഞ്ഞാലും കിഫ്ബി പദ്ധതികളാണ്. വയനാട് ദുരന്തത്തിൽ ഒരു പൈസ കേന്ദ്രം തന്നില്ല. മറ്റു സംസ്ഥാനങ്ങളെ കേന്ദ്രം സഹായിച്ചു. നമുക്ക് മാത്രം സഹായമില്ല. കേരളത്തോട് അവർക്കുള്ളത് പ്രത്യേക വിരോധമാണ്. അതിൻ്റെ ഭാഗമായാണ് ഈ കേന്ദ്ര അവഗണന," മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


"നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറും. കേന്ദ്രം സാമ്പത്തികമായി തകർക്കുമ്പോഴും കേരളം മുന്നേറുകയാണ്. കേരളത്തിൻറെ പൊതുകടം 36% ആയിരുന്നത് 34 ശതമാനമായി കുറഞ്ഞു. അത് ഇനിയും കുറയും. നല്ല പുരോഗതിയാണ് ഉണ്ടാകുന്നത്. കേരളത്തിന്റെ തനത് വരുമാനം വർധിപ്പിക്കാനുള്ള ഇടപെടൽ സർക്കാർ നടത്തുന്നു. യുഡിഎഫ് ഒഴിയുമ്പോൾ തനത് വരുമാനം 26% ആയിരുന്നു. ഇപ്പോൾ അത് 73 ശതമാനമാണ്. അതാണ് കേരളത്തിൻ്റെ ധനം. അതുവെച്ചാണ് കേരളം മുന്നേറുന്നത്. ഈ കരുത്തു കൊണ്ടാണ് കേരളം അതിജീവിക്കുന്നത്. തനത് നികുതി വരുമാനം 81,000 കോടിയായി വർധിച്ചു. നല്ല പുരോഗതി ഉണ്ടാകുന്നുണ്ട്. ഇതാണ് കേരളത്തിൻ്റെ സാമ്പത്തിക ചിത്രം," മുഖ്യമന്ത്രി വ്യക്തമാക്കി.

"ആരെങ്കിലും ഇത് പറയുന്നുണ്ടോ? ഇല്ലാത്ത കണക്ക് പറയാൻ എന്ത് ധൃതിയാണ് ചിലർക്ക്. വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. ഇത് കേരളാ വിരുദ്ധ പ്രചാരണമാണ്. 'നവ കേരളാ കട'മെന്ന് പറഞ്ഞു കേരളത്തെ ആക്ഷേപിക്കാൻ ശ്രമിക്കുന്നവർ, ഈ കണക്കുകൾ പരിശോധിക്കുന്നത് നന്നായിരിക്കും. കണ്ടിട്ടും നമ്മൾ കണ്ടില്ല എന്ന സമീപനമാണ് ഇവർ സ്വീകരിക്കുന്നത്. ഐടി മേഖലയിൽ തൊഴിലവസരം കൂടി, കമ്പനികളുടെ എണ്ണം കൂടി, യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം ഉണ്ടാകുന്നു," മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


"വർഗീയതയെ തടയാൻ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. വർഗീയതക്കെതിരെ ശക്തമായ നിലപാട് പൊതുസമൂഹം സ്വീകരിക്കുന്നുണ്ട്. വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ല. ഏറ്റവും നല്ല ക്രമസമാധാന നിലയുള്ള സംസ്ഥാനമാണ് കേരളം. ജീവിക്കാൻ ശാന്തമായ അന്തരീക്ഷമുള്ള സംസ്ഥാനമാണിത്. ഇതൊന്നും പുറത്തു വരരുത് എന്ന നിലപാടാണ് വികസനവിരുദ്ധർക്കുള്ളത്. മാറ്റം ആരും അറിയരുതെന്ന് നിർബന്ധമുള്ളവരുണ്ട്. അവർ ഇതെല്ലാം മറച്ചുവയ്ക്കുകയാണ്. വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കുകയാണ്. വിഴിഞ്ഞം കേരളത്തിൽ ഒരു വികസന പാത വെട്ടിത്തുറക്കും," മുഖ്യമന്ത്രി പറഞ്ഞു.

25-Apr-2025