വിഎസ് അച്യുതാനന്ദനെ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കി
അഡ്മിൻ
പ്രായത്തിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് പാര്‍ട്ടിയില്‍ പരിഗണന നല്‍കി സിപിഐഎം. വിഎസ് അച്യുതാനന്ദനെ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കി. പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വന്‍, എ കെ ബാലന്‍, എം എം മണി, കെ ജെ തോമസ്, പി കരുണാകരന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരും പ്രത്യേക ക്ഷണിതാക്കളാവും.
ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മറ്റിയാണ് പുതിയ ക്ഷണിതാക്കളുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. കൊല്ലം സമ്മേളനത്തില്‍ വി എസ് വിഎസ് അച്യുതാനന്ദനെ ക്ഷണിതാവ് പട്ടികയില്‍ ഉള്‍പെടുത്താത്തതിനെ പറ്റി ചോദിച്ചപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം തീരുമാനമുണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് ഇന്ന് സംസ്ഥാന കമ്മറ്റി ചേര്‍ന്ന് പ്രത്യേക ക്ഷണിതാക്കളുടെ പട്ടിക തയാറാക്കിയത്.
ഇതില്‍ രണ്ടുപേര്‍ മാത്രമാണ് പുതുതായി ക്ഷണിതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. കൊല്ലം സമ്മേളനത്തില്‍ 75 വയസ് പ്രായ പരിധിയെ തുടര്‍ന്ന് നേതൃസമിതിയില്‍ നിന്നൊഴിവായ എ കെ ബാലനും ആനാവൂര്‍ നാഗപ്പനുമാണ് ഇത്തരത്തില്‍ പുതുതായി ഉള്‍പ്പെട്ടത്. മന്ത്രി വീണ ജോര്‍ജ് മാത്രമാണ് 89 അംഗ സംസ്ഥാന സമിതിയിലെ സ്ഥിരം ക്ഷണിതാവ്. മന്ത്രി എന്ന നിലയിലാണ് വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത്.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ സംഘടനാ ചുമതലകളും ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മറ്റി അംഗീകരിച്ചു. ഡിവൈഎഫ്ഐയുടെ ചുമതല എറണാകുളത്ത് നിന്നുള്ള സി.എന്‍.മോഹനനാണ്. എസ്.എഫ്.ഐയുടെ ചുമതല എം.വി.ജയരാജനാണ്.