ജൂൺ 25 അടിയന്തരാവസ്ഥാ വിരുദ്ധദിനമായി ആചരിക്കും: എം.വി. ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
ജൂൺ 25 അടിയന്തരാവസ്ഥയുടെ 50 -ാം വാർഷികം അടിയന്തരാവസ്ഥാ വിരുദ്ധദിനമായി സിപിഐഎം ആചരിക്കും. എല്ലാ ജില്ലകളിലും പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു . അന്ന് മർദനമേറ്റവരേയും ജയിലിൽ അടക്കപ്പെട്ടവരേയും ആദരിക്കും. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ സംരക്ഷണ ദിനമായി മാറുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ സമഗ്ര വികസനത്തിന് വിഴിഞ്ഞം തുറമുഖം സഹായകമാകുമെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇടതുമുന്നണി സർക്കാരിൻ്റെ സാമ്പത്തിക പിന്തുണയാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കിയത്. അദാനിക്ക് ഇടപെടാൻ അവസരമൊരുക്കിയത് യുഡിഎഫ് സർക്കാരാണ്. കേന്ദ്രം സഹായം തന്നില്ലെന്നും ആകെ അനുവദിച്ചത് വായ്പയാണെന്നും അദ്ദേഹം ആരോപിച്ചു .
വിഴിഞ്ഞം തുറമുഖത്തെ ഇന്നത്തെ നിലയിലെത്തിച്ചത് എൽഡിഎഫ് സർക്കാരാണ്. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതിയുടെ സുതാര്യമായ നടപടികൾ യുഡിഎഫ് വന്നപ്പോൾ അട്ടിമറിച്ചു. 99 ശതമാനം ലാഭവും അദാനിക്ക് ലഭിക്കുന്നതാണ് യുഡിഎഫ് ഉണ്ടാക്കിയ കരാർ. യുഡിഎഫ് പങ്കാളിത്തം ഉണ്ടായത് പദ്ധതിയെ തകർക്കാൻ. വിഴിഞ്ഞത്തിന്റെ തന്ത ആരാണെന്ന് നാൾവഴികൾ വിശദീകരിച്ചപ്പോൾ മനസിലായി കാണുമല്ലോയെന്നും വേദിയിൽ പ്രധാനമന്ത്രി പറഞ്ഞതും മുഖ്യമന്ത്രി പറഞ്ഞതും രാഷ്ട്രീയമാണ് പക്ഷെ കക്ഷിരാഷ്ട്രീയം പ്രധാനമന്ത്രി പറയരുതായിരുന്നുവെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ കെ. മുരളീധരൻ്റെ പരാമർശത്തിൽ അവരുടെ തമ്മിലടിയെ മാറ്റി നിർത്താനുള്ള ബോധപൂർവ്വ നീക്കമാണിത്. ആക്ഷേപത്തിന് മറുപടി പറയേണ്ട കാര്യമില്ല. മുരളീധരൻ പറഞ്ഞത് തോന്നിവാസമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു .