കഴിഞ്ഞ കുറച്ചു നാളുകളായി കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്ന പ്രസ്താവനകളാണ് ശശി തരൂർ എംപി നടത്തുന്നത്. ഇന്ത്യ പാക് സംഘർഷത്തിൽ വീണ്ടും കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ് ശശി തരൂർ. മൂന്നാം കക്ഷിയുടെ ഇടപെടൽ കൊണ്ടല്ല പാകിസ്ഥാൻ കാല് പിടിച്ചതു കൊണ്ടാണ് വെടിനിർത്തലിന് ധാരണയായതെന്ന മേോദിയുടെ വാദത്തെ തരൂർ പിന്തുണച്ചു.
വെടിനിർത്തലിൽ ട്രംപിൻറെ അവകാശവാദങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ട്രംപ് വെറുതെ ക്രെഡിറ്റ് എടുക്കയാണെന്ന് തരൂർ പറഞ്ഞ് വച്ചത്. ഇന്ത്യ ഒരിക്കലും ഒരു വിദേശ രാജ്യത്തിൻറെ മധ്യസ്ഥത ആവശ്യപ്പെടില്ലെന്നും ക്രെഡിറ്റ് ആരും ആഗ്രഹിച്ച് പോകുന്നത് സ്വാഭാവികമാണെന്നുമുള്ള തരൂരിൻറെ പ്രതികരണവും കോൺഗ്രസിൻറെ ഉത്തരം മുട്ടിച്ചിരിക്കുകയാണ്.
1971ലെ ഇന്ദിര ഗാന്ധിയുടെ യുദ്ധ വിജയത്തോട് ഓപ്പറേഷൻ സിന്ദൂറിനെ താരതമ്യപ്പെടുത്തിയുള്ള കോൺഗ്രസിൻറെ അവകാശവാദങ്ങളെയും തരൂർ നിഷ്പ്രഭമാക്കിയിരുന്നു.ഓപ്പറേഷൻ സിന്ദൂറിനെ പരോക്ഷമായി ചോദ്യം ചെയ്ത്, ഇന്ദിരഗാന്ധിയായിരുന്നു ഇപ്പോഴെങ്കിലെന്ന ചർച്ച കോൺഗ്രസ് സജീവമാക്കിയ ഘട്ടത്തിലാണ് , ആ ചർച്ചക്ക് തരൂർ ആദ്യ കത്തി വച്ചത്.
1971ലെ സാഹചര്യമല്ല ഇപ്പോഴെന്നും പാകിസ്ഥാൻറെ ആയുധ ശേഖരം, സാങ്കേതിക വിദ്യ,നാശ നഷ്ടങ്ങളുണ്ടാക്കാനുള്ള ശേഷി ഇതെല്ലാം മാറിക്കഴിഞ്ഞെന്നും തരൂർ നേതൃത്വത്തെ തിരുത്തി. പഹൽഗാമിൽ കേന്ദ്രത്തിന് ഇൻറലിജൻസ് വീഴ്ചയുണ്ടായെന്ന കോൺഗ്രസ് വിമർശനത്തെ തള്ളി ഏത് രാജ്യത്തിനും രഹസ്യാന്വേഷണ വീഴ്തയുണ്ടാകാമെന്ന തരൂരിൻറെ പ്രസ്താവനയും നേതൃത്വത്തെ വെട്ടിലാക്കി.