നിലമ്പൂരിൽ മത്സരിക്കുന്നതിനെ ചൊല്ലി ബിജെപിയിൽ ആശയക്കുഴപ്പം രൂക്ഷം. മത്സരിക്കേണ്ടതില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം തുടരണമെന്നുമാണ് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിൻ്റെ നിലപാട്. ജയിക്കില്ലെങ്കിലും മത്സരിക്കണമെന്നാണ് മറ്റ് നേതാക്കൾ പറയുന്നത്. ഇതേ അഭിപ്രായമാണ് എൻഡിഎ ഘടകകക്ഷികൾക്കും ഉള്ളത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് സൂചന നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. പണവും സമയവും മുടക്കുന്ന തെരഞ്ഞെടുപ്പാണിതെന്നാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പ്രസ്താവന. ബിജെപി ലക്ഷ്യം വെക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പാണെന്നും സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. അതേ സമയം തോറ്റുപോയാലും തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിലാണ് ബിജെപിയിലെ പ്രധാന നേതാക്കളടക്കം നിൽക്കുന്നത്. മത്സര രംഗത്ത് സ്ഥാനാർഥി ഉണ്ടായിരിക്കണമെന്ന ആഗ്രഹം തന്നെയാണ് എൻഡിഎ ഘടകകൾകൾക്കും ഉള്ളത്.
ഏഴ്, എട്ട് മാസം ഭരണകാലത്തേക്കായുള്ള ഒരു തെരഞ്ഞെടുപ്പ് അനാവശ്യമാണെന്നാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പക്ഷം. ന്യൂനപക്ഷം കൂടുതലുള്ള പ്രദേശമാണ് നിലമ്പൂർ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും അവിടെ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ബിഡിജെഎസ് പോലുള്ള സഖ്യകക്ഷികളെ സ്ഥാനാർഥിയാക്കുന്ന കാര്യം പരിഗണിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.