കുറ്റം ചെയ്ത ഒരാള്‍ പോലും സംരക്ഷിക്കപ്പെടുന്നില്ല: മുഖ്യമന്ത്രി

കേരള പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് സേനയുടെ മുഖച്ഛായ മാറ്റിയത് ദുരന്ത മുഖങ്ങളിലെ ഇടപെടലാണ്. തെളിയിക്കാന്‍ കഴിയാത്ത അനവധി കേസുകള്‍ പൊലീസിന് തെളിയിക്കാനായെന്നും അന്യസംസ്ഥാനങ്ങളില്‍ ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ പൊലീസിനായി. ഏതു പ്രതിസന്ധിയിലും ആശ്രയിക്കാന്‍ കഴിയുന്ന ജനകീയ സംവിധാനമായി കേരള പൊലീസ് മാറിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുമെന്നും പൊലീസ് സ്റ്റേഷനുകള്‍ നവീകരിക്കപ്പെടേണ്ടതുണ്ട്. പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗം സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. കുറ്റം ചെയ്ത ഒരാള്‍ പോലും സംരക്ഷിക്കപ്പെടുന്നില്ല. ഒരുതരത്തിലുമുള്ള ബാഹ്യ ഇടപെടലുകളും ഇവിടെ നടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തികച്ചും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കേരള പൊലീസിന് കഴിയുന്നുണ്ട്. പൊലീസ് സംഘടനകള്‍ക്കും ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. കേരള പൊലീസിനെ നവീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യണം. നീതിയുക്തമായി പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏത് അന്വേഷണവും കൃത്യമായ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം. നേര്‍വഴിക്ക് നീങ്ങുന്ന ഒരു ഉദ്യോഗസ്ഥനെതിരെയും നടപടി ഉണ്ടാകില്ല. അല്ലാത്തപക്ഷം കൃത്യമായ നടപടികള്‍ ഉണ്ടാകും. സമ്മര്‍ദ്ദം ഉള്ള ജോലിയാണിതെന്നും ജോലി സമയം കഴിഞ്ഞ് കുടുംബവുമായി ചെലവഴിക്കണമെന്നും അത് മനസ്സ് ശാന്തമാകാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

29-May-2025