മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങൾ, ജാഗ്രത പാലിക്കണം: മന്ത്രി കെ.രാജൻ
അഡ്മിൻ
സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടുത്ത അഞ്ചു ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. അനാവശ്യമായ യാത്രകൾ, പ്രത്യേകിച്ച് മലയോരമേഖലകളിലൂടെയുള്ളവ ഒഴിവാക്കണം. അപകടകരമായ സ്ഥലങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതയിടങ്ങളിലേക്ക് മാറണം. ക്യാമ്പുകളിലേക്ക് മാറാൻ വിമുഖത കാട്ടരുത്. അഞ്ചു ദിവസം ശ്രദ്ധയോടെയും ജാഗ്രതയോടെയും കഴിഞ്ഞാൽ വലിയ പ്രതിസന്ധി ഒഴിവാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്‌തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു, പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി വീണ്ടും ശക്തി പ്രാപിച്ച് ഉച്ചയ്ക്ക് ശേഷം കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചന പ്രകാരം ആദ്യ ആഴ്ച്ച (മെയ് 30 മുതൽ ജൂൺ അഞ്ച് വരെ ) സംസ്ഥാനത്ത് പൊതുവെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ഈ കാലയളവിൽ പെയ്തേക്കാമെന്നും മന്ത്രി പറഞ്ഞു. രണ്ടാമത്തെ ആഴ്‌ച ( ജൂൺ ആറ്- 12 ) എല്ലാ ജില്ലകളിലും മഴ സാധ്യത ഉണ്ടെങ്കിലും സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കുറവ് മഴയായിരിക്കും പെയ്യുക.
മെയ് 29ന് എല്ലാ ജില്ലകളിലേയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം കനത്ത കാറ്റ് അനുഭവപ്പെട്ടു. പൊന്മുടിയിൽ മണിക്കൂറിൽ 54 കി.മി വേഗതയിലും, കുമരകം 43 കി.മി, കരുമാടി 44 കി.മി, റാന്നി 43 കി.മി, നൂറനാട് 39 കി.മി, പാരിപ്പള്ളി 39 കി.മി വേഗതയിലും ശക്തമായ കാറ്റ് രേഖപ്പെടുത്തി. ഇതിനെത്തുടർന്ന് വലിയ മരങ്ങൾ കടപുഴകി വീഴുന്നുണ്ട്. പഞ്ചായത്തി രാജ് ആക്ട് പ്രകാരം അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാ'നുള്ള പഞ്ചായത്ത് സെക്രട്ടറിമാരുടെ അധികാരം വിനിയോഗിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. അതിതീവ്ര ന്യുനമർദ്ദം കരയിൽ പ്രവേശിക്കുവാൻ സാധ്യതയുള്ളതിനാൽ പ്രശ്നത്തെ അതീവഗൗരവത്തോടെ വേണം കാണുവാനെന്നും അദ്ദേഹം പറഞ്ഞു.