ദേശീയപാതാ നിർമ്മാണ അപാകതകൾ ശ്രദ്ധയിൽപ്പെടുത്താൻ മുഖ്യമന്ത്രി ഡൽഹിയിലേക്ക്
അഡ്മിൻ
കേരളത്തിലെ ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ജൂൺ 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിലെത്തി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ കാണും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകും.
കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിലെ അപാകത ദേശീയതലത്തിൽ വൻ ചർച്ചയാവുമ്പോഴാണ് കേന്ദ്രമന്ത്രിയെ കാണാൻ മുഖ്യമന്ത്രിയെത്തുന്നത്. കരാറുകാരുടെ അനാസ്ഥയാണ് റോഡ് തകർച്ചക്ക് കാരണമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
കേരളത്തിലെ ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേടിന് ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർക്ക് എതിരെ കഴിഞ്ഞ ദിവസം മന്ത്രി നിതിൻ ഗഡ്കരി നടപടി എടുത്തിരുന്നു. ദേശീയ പാത അതോറിറ്റി സൈറ്റ് എഞ്ചിനീയറെ പിരിച്ചു വിട്ടു. പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്തു. കെഎൻആർ കൺസ്ട്രക്ഷൻസ്, ഹൈവേ എഞ്ചിനീയറിംഗ് കമ്പനി എന്നിവയ്ക്ക് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നല്കിയിരുന്നു. എൻ എച്ച് 66ലെ 17 ഇടങ്ങളിൽ വിശദ പരിശോധനയ്ക്ക് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.