ഗുജറാത്തിലെ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ ബുൾഡോസർ രാജ്
അഡ്മിൻ
ഗുജറാത്തിലെ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ ബുൾഡോസർ രാജിന്റെ ഭാഗമായി 8,500 ചെറുതും വലുതുമായ വീടുകൾ പൊളിച്ചുനീക്കി. ബംഗ്ലാദേശികൾ എന്നാരോപിച്ചായിരുന്നു നടപടി. നടപടി നേരിട്ടവരിൽ ഭൂരിഭാഗവും ആധാറും വോട്ടർ ഐഡിയുമുള്ള ഇന്ത്യൻ പൗരൻമാരാണെന്ന് മനുഷ്യാവകാശപ്രവർത്തകർ പറഞ്ഞു. ബംഗ്ലാദേശികൾക്കെതിരായ നടപടിയെന്ന് അവകാശപ്പെട്ടാണ് പതിനായിരങ്ങളെ ഒഴിപ്പിച്ചത്.
അഹമ്മദാബാദിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ചന്ദോള തടാകത്തിനു സമീപത്താണ് അനധികൃത നിർമാണമാരോപിച്ച് ബുൾഡോസർ രാജ്. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലത്തെ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് നിർമിച്ച ചെറിയ രണ്ടുമുറി കുടിൽ മുതൽ കോൺക്രീറ്റ് നിർമിത വീടുകൾ ഉൾപ്പെടെ തകർത്തു.
ഈ മാസം ആദ്യം തുടങ്ങിയ പൊളിക്കൽ നടപടിയുടെ രണ്ടാംഘട്ടമായി പൂർത്തിയാക്കുകയിരുന്നു. വീടുകൾ പൂർണമായും പൊളിച്ചുനീക്കിയതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ കിടപ്പാടം നഷ്ടമായി തെരുവിലായി. റോഹിങ്ക്യകളെയാണ് ഒഴിപ്പിച്ചതെന്നാണ് അധികൃതർ അവകാശപ്പെടുമ്പോഴും ഭൂരിഭാഗം പേരും ആധാറും വോട്ടർ ഐഡിയും ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരാണെന്ന് മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു. സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തമായി.
അമ്പതോളം ജെസിബികളും ഹിറ്റാച്ചികളും ഉപയോഗിച്ചാണ് പൊളിച്ചത്. മുവായിരത്തോളം പൊലീസിനെയും വിന്യസിച്ചിരുന്നു. രണ്ടരലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണം ഒഴിപ്പിച്ചതായി അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. തടാകത്തിൻറെ അടിത്തട്ടിൻറെ ആഴം കൂട്ടുന്നതിനുള്ള ജോലികളും ആരംഭിച്ചു. ഭാവിയിൽ കൈയേറ്റം തടയുന്നതിനായി പരിസരത്തിന് ചുറ്റും അതിർത്തി ഭിത്തിയുടെ നിർമാണം ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.