നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിൽ: എളമരം കരീം

യുഡിഎഫ് പി വി അന്‍വറിനെ വഞ്ചിച്ചുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. അന്‍വറിനെ എല്‍ഡിഎഫ് പുറത്താക്കിയതല്ല. അന്‍വര്‍ മുന്നണി വിട്ടുപോയതില്‍ എല്‍ഡിഎഫിന് ഉത്തരവാദിത്തമില്ല. ഇനി തിരികെ വരണം എന്ന് ആഗ്രഹിച്ചാലും നടക്കില്ലെന്നും അന്‍വര്‍ അടഞ്ഞ അദ്ധ്യായമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

ടി പി ചന്ദ്രശേഖരന്റെ ഗതി തനിക്ക് വരുമെന്ന് പി വി അന്‍വര്‍ പറയുന്നതില്‍ എന്ത് കാര്യമെന്ന് ചോദിച്ച് ടി പി രാമകൃഷ്ണന്‍. ടി പി കൊലചെയ്യപ്പെട്ടതില്‍ സിപിഐഎമ്മിന് ബന്ധമില്ല. അതില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലെന്ന് മുതിർന്ന സിപിഎം നേതാവ് എളമരം കരീം. കടുത്ത സമ്മർദ്ദം വന്നപ്പോഴാണ് ബിജെപി പേരിന് സ്ഥാനാർത്ഥിയെ നിർത്തിയത്. അൻവർ തൃണമൂലിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിക്കില്ല. അൻവറിന്റെ ഇപ്പോഴത്തെ നിലപാടുകൾ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കുമെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.

കവളപ്പാറ ദുരന്ത സമയത്ത് എം സ്വരാജ് ഉണ്ടായിരുന്നില്ല എന്ന ഇപ്പോഴത്തെ അൻവറിന്റെ വാദം തെറ്റാണ്.
സ്വരാജിന്റെ അന്നത്തെ പ്രവർത്തനത്തെ അൻവർ തന്നെ പ്രകീർത്തിച്ചിട്ടുണ്ട്. വിജയിപ്പിച്ച പ്രസ്ഥാനത്തെയും ജനങ്ങളെയും വിമർശിച്ചുകൊണ്ട് അൻവർ പോയതിൽ കടുത്ത അമർഷം ജനങ്ങൾക്കുണ്ട്.

കേരള മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവുമായി ഒരു ബന്ധവുമില്ല. സതീശന്റെ നിലപാടുകളെ മുഖ്യമന്ത്രി വിമർശിക്കാറുണ്ട്. വി ഡി സതീശനും പിണറായി വിജയനും തമ്മിൽ ബന്ധമുണ്ടെന്ന് അൻവർ പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോയെന്നും കരീം ചോദിച്ചു.

02-Jun-2025