സർവകലാശാലകളിൽ പഠിപ്പിച്ചാലും ഇല്ലെങ്കിലും എന്റെ പാട്ട് നിങ്ങൾ കേൾക്കും: വേടൻ
അഡ്മിൻ
വേടന്റെ പാട്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ചൂണ്ടിക്കാട്ടി ബിജെപി സിന്‍ഡിക്കേറ്റ് അംഗം നല്‍കിയ പരാതിയില്‍ പ്രതികരണവുമായി ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടന്‍. താന്‍ പറഞ്ഞിട്ടല്ല പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതെന്നും പാട്ട് പഠിപ്പിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ എന്റെ പാട്ട് കേള്‍ക്കുമെന്നും എന്റെ പണി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും വേടന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
താന്‍ മരിക്കുന്നതിന് മുന്‍പ് തന്നെക്കുറിച്ച് പത്താംക്ലാസിലെങ്കിലും പഠനവിഷയമാകണമെന്ന് ആഗ്രഹിച്ചിരുന്നു. സിലബസില്‍ തന്റെ പാട്ട് ഉള്‍പ്പെടുത്തിയത് ഭാഗ്യമായി കരുതുന്നു. സര്‍വ്വകലാശാലകളില്‍ പഠിപ്പിച്ചാലും ഇല്ലെങ്കിലും എല്ലാവരും തന്റെ പാട്ട് കേള്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലത്ത് തന്റെ പാട്ടുണ്ടെന്നും വേടന്‍ പറഞ്ഞു.
അതേസമയം കാലിക്കറ്റ് സര്‍വകലാശാലയിലെ ബി എ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന റാപ്പ് ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ എന്ന പാട്ടും വേടന്റെ പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ഈ പാഠത്തിലുള്ളത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള താരതമ്യമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം.