സംസ്ഥാനത്ത് ട്യൂഷൻ സെന്ററുകളുടെ എണ്ണം കുറയ്ക്കുന്നത് ആലോചനയിൽ: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് ട്യൂഷൻ സെന്ററുകളുടെ എണ്ണം കുറയ്ക്കുന്നത് ആലോചനയിലുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ കച്ചവടം അനുവദിക്കാൻ കഴിയില്ല എന്നും മന്ത്രി പറഞ്ഞു. പഠിക്കുന്ന കുട്ടികൾക്ക് ലക്ഷങ്ങൾ നൽകി കോച്ചിംഗ് ആവശ്യമില്ല. കളിക്കാനും പത്രം വായിക്കാനും കുട്ടികൾക്ക് സമയം കിട്ടാത്ത അവസ്ഥയാണ്. വിദ്യാർഥികളുടെ മാനസിക സംഘർഷം കുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

എൻട്രൻസ് കോച്ചിംഗ് സെന്ററുകളിൽ ലക്ഷങ്ങളാണ് വാങ്ങുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. നമ്മുടെ അധ്യാപകർ നല്ല കഴിവുള്ളവരാണ്. കുട്ടികളെ ട്യൂഷന് വിട്ടാൽ മാത്രമേ ശരിയാകൂവെന്ന് ചില രക്ഷിതാക്കൾ കരുതുന്നതാണ് പ്രശ്നം. പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് കോച്ചിങ്ങിന്റെ ആവശ്യമില്ല. ട്യൂഷന് ഈടാക്കുന്ന ഫീസ് സംബന്ധിച്ച് നിരവധി പരാതികൾ ഇതിനോടകം ഉയർന്നിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

13-Jun-2025