നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഷാഫി പറമ്പില്‍ എംപിയുടെയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെയും വാഹനത്തില്‍ നടത്തിയ പെട്ടി പരിശോധന രാഷ്ട്രീയ വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തിരഞ്ഞെടുപ്പ് സമയത്ത് പരിശോധന നടത്താറുണ്ടെന്നും കാറില്‍ വരുന്നത് ആരൊക്കെ എന്നതൊന്നും അറിയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മുന്‍ മന്ത്രി രാധാകൃഷ്ണന്‍ എം പി യുടെ കാറും പരിശോധിച്ചിട്ടുണ്ടെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
‘പൊലീസിനോട് കയര്‍ത്തു കയറുകയാണ് ഇരുവരും. അഹങ്കാരത്തിന്റെയും, ധിക്കാരത്തിന്റെയും സ്വരമാണത്. സ്ഥാനമുണ്ടെങ്കില്‍ എന്തുമാകാമെന്ന ചിന്ത. പരാജയം ഉണ്ടാകുമെന്ന് മനസ്സിലായതോടെ പുതിയ പ്രശ്‌നങ്ങളിലേക്ക് തിരിച്ചു വിടുകയാണ്’ വി ശിവന്‍കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് തീരുന്നതുവരെ പരിശോധന തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതൊക്കെ രാജ്യത്ത് കാലങ്ങളായി നടക്കുന്നതാണ്. പരിശോധിച്ചാല്‍ എന്താണ് കുഴപ്പമെന്നും തിരഞ്ഞെടുപ്പിന് ഇടയില്‍ പുതിയ വിവാദം ഉണ്ടാക്കാനുള്ള ശ്രമമാണെന്നും ശിവന്‍കുട്ടി പറഞ്ഞു. ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചതിന് പിന്നാലെ ഇരുവരും ഉദ്യോഗസ്ഥരോട് കയർക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു പരിശോധന.