ഒരു വര്‍ഗീയ ശക്തിയുടെയും ആശീര്‍വാദം എല്‍ഡിഎഫിന് വേണ്ട: മുഖ്യമന്ത്രി

ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും എല്‍ഡിഎഫിന് ഒരു വര്‍ഗീയ ശക്തിയുടേയും ആശീര്‍വാദം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന് പൂര്‍ണമായും അവസരവാദ നിലപാടാണ്. എല്‍ഡിഎഫിനെ എത്തിര്‍ക്കുന്ന എല്ലാവരെയും കൂടെ കൂട്ടാന്‍ ശ്രമിക്കുകയാണ്. അത് എങ്ങനെ നാടിനെ ബാധിക്കുമെന്ന് നോക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജമാഅത്തെയുടെ കീഴില്‍ ഒരു പത്രം ഇറക്കി ഉദ്ഘാടനം ചെയ്തപ്പോള്‍ എല്ലാവരെയും പങ്കെടുപ്പിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ പാണക്കാട് തങ്ങള്‍ പോയിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

' ജമാഅത്തെ ഇസ്ലാമിയുടെ പത്രം ഉദ്ഘാടനം ചെയ്യുമ്പോള്‍ എല്ലാവരെയും പങ്കെടുപ്പിക്കാന്‍ ശ്രമിച്ചു. പാണക്കാട് തങ്ങളെ ക്ഷണിച്ചിരുന്നു. തങ്ങള്‍ പോയിരുന്നോ എന്ന് ഇന്നത്തെ ലീഗ് പരിശോധിക്കണം. അവര്‍ ദൃശ്യമാധ്യമം തുടങ്ങിയപ്പോഴും ക്ഷണിച്ചിരുന്നു. അന്നും തങ്ങള്‍ പോയിരുന്നോ എന്ന് ലീഗ് പരിശോധിക്കണം. ജമാഅത്തെ ഇസ്ലാമിക്ക് എന്ത് മാറ്റം ആണുണ്ടായത്? ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ എല്‍ഡിഎഫിന് ആവശ്യമില്ല. ലീഗ് നേതൃത്വം അറിയാതെ ഈ തീരുമാനം എടുത്തു എന്ന് പറയാന്‍ കഴിയില്ല,' അദ്ദേഹം പറഞ്ഞു.

2016ല്‍ ഒമ്പത് വയസുള്ള ഒരു കുട്ടി ഈ തെരഞ്ഞെടുപ്പില്‍ വോട്ടറാണ്. 9 വര്‍ഷം നടിനുണ്ടായ മാറ്റം മനസിലാക്കാന്‍ ആ തലമുറക്ക് കഴിയും. ഒമ്പത് വര്‍ഷം മുമ്പ് ആ കുട്ടിക്ക് പഠിക്കാന്‍ പാഠപുസ്തകം ഉണ്ടായിരുന്നില്ല. കോപ്പി എടുത്ത് പഠിക്കേണ്ടി വന്നിരുന്നുവെന്നും മുഖ്യമന്ത്രി നിലമ്പൂരില്‍ പറഞ്ഞു.

പെന്‍ഷന്‍ തുടങ്ങിയപ്പോള്‍ എതിര്‍ത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് വന്ന യുഡിഎഫ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പെന്‍ഷന്‍ കുടിശ്ശികയാക്കി. 18 മാസം കുടിശിക വരുത്തി.
എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ കുടിശ്ശിക തീര്‍ക്കാന്‍ തീരുമാനം എടുത്തു. അത് കൊടുത്ത് തീര്‍ത്തു. എന്തൊരു പാപ്പരത്തം ആണിതെന്നും മുഖ്യമന്ത്രി ചോദിച്ചു. പാവപ്പെട്ടവരോട് എതിര്‍പ്പുള്ള കോണ്ഗ്രസിന്റെ മനസ് കാണണം. അത് കൈക്കൂലി ആണെന്ന് പറഞ്ഞ് അഖിലേന്ത്യാ നേതാവ് ആക്ഷേപിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

14-Jun-2025