നാല് വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ: മുഖ്യമന്ത്രി

നിലമ്പൂരിലേത് അടിച്ചേൽപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഞങ്ങൾ കൂടെ കൊണ്ടുനടന്നത് കൊടും വഞ്ചകനെ. അദ്ദേഹം കാണിച്ച വഞ്ചനയുടെ ഭാഗമായാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വഴിക്കടവ് പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രം ഒരുകാലത്തും വഞ്ചനയെ പൊറിപ്പിക്കുകയോ വഞ്ചനയ്ക്ക് മാപ്പ് കൊടുക്കുകയോ ചെയ്തിട്ടില്ല.

2011 ൽ സ്വീകരിച്ച അതേ നിലപാട് കൂടുതൽ കരുത്തോടെ സ്വീകരിക്കാനാണ് ഒരുങ്ങിയിട്ടുള്ളത്. ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് ഉതകുന്ന സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് ആലോചിച്ചത്. അതിൻറെ ഭാഗമായാണ് എം സ്വരാജിനെ സ്ഥാനാർഥിയായി അവതരിപ്പിച്ചത്. സ്ഥാനാർത്ഥിക്ക് തുടക്കം മുതൽ തന്നെ വൻ സ്വീകാര്യത ലഭിച്ചു. അമ്പരപ്പ് വലിയ ദയനീയ അവസ്ഥയിലാണ് യുഡിഎഫിനെ എത്തിച്ചത്. സമൂഹം അംഗീകരിക്കാത്ത ചിലരാണ് ജമാഅത്തെ ഇസ്ലാമി.

അടുത്തകാലത്തെ സംഭവം ജമാഅത്തെ ഇസ്ലാമിയുടെ നിറം വ്യക്തമാക്കുന്നതാണ്. തരിഗാമി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പരാജയപ്പെടുത്താൻ ജമാഅത്ത് ഇസ്ലാമി ശ്രമിച്ചു. ബിജെപിയെ സഹായിച്ചുകൊണ്ട് രംഗത്തുണ്ടായിരുന്നത് ജമാഅത്തെ ഇസ്ലാമിയായിരുന്നു. ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം ജനവിഭാഗത്തിലെ ഭൂരിപക്ഷവും തള്ളിയത് ആണ്.ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തിന്റെയും ചാനലിന്റെയും ഉദ്ഘാടനത്തിന് പാണക്കാട് തങ്ങന്മാർ ക്ഷണിച്ചിട്ടും പങ്കെടുത്തില്ല.

സി എച്ച് മുഹമ്മദ് കോയ മുസ്ലിം വിഭാഗത്തിലെ എല്ലാ സംഘടനകളുടേയും യോഗത്തിലും പങ്കെടുത്തിട്ടുണ്ടാവും. എന്നാൽ ജമാഅത്തെ ഇസ്ലാമിയുടെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല.ജമാഅത്തെ സ്വഭാവത്തിൽ ഇന്ന് എന്തു മാറ്റമാണ് വന്നിട്ടുള്ളത്.യുഡിഎഫിന് തൽക്കാലം ആവശ്യം നാലു വോട്ട് എങ്ങനെ കിട്ടും എന്ന് നോക്കലാണ്. വിഘടനവാദികളുടെ ആയാലും കടുത്ത വർഗീയവാദികളുടെ ആയാലും വോട്ട് ഇങ്ങു പോരട്ടെ എന്നാണ് നിലപാട്.

നേതൃത്വം അറിയാതെയല്ല കോൺഗ്രസ് ഈ നിലപാടെടുത്തതെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇന്നലെ ലീഗ് അത് പറയുകയും ചെയ്തു. ഒരു വിഘടനവാദിയുടെയും വർഗീയവാദിയുടെയും വോട്ട് വേണ്ട. 4 വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ. വർഗീയവാദികളുടെ വോട്ടിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

14-Jun-2025